'ഓസ്‌കറിന് ഇതാ ഒരു മലയാള സിനിമ ശബ്ദമുയർത്തി ഞാന്‍ പറയുന്നു'; അഭിനന്ദനങ്ങളുമായി ശ്രീകുമാരന്‍ തമ്പി

'രണ്ടു ബുദ്ധിജീവികളുടെ സംഗമത്തിൽ നിന്ന് പിറവിയെടുത്തവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും'
'ഓസ്‌കറിന് ഇതാ ഒരു മലയാള സിനിമ ശബ്ദമുയർത്തി ഞാന്‍ പറയുന്നു'; അഭിനന്ദനങ്ങളുമായി ശ്രീകുമാരന്‍ തമ്പി

മലയാളത്തില്‍ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ആടുജീവിതത്തിന് അഭിനന്ദനങ്ങളറിയിച്ച് സാഹിത്യകാരനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പി. ഓസ്‌കർ അവാര്‍ഡിന് ഒരു മലയാള സിനിമ എന്ന് താൻ ശബ്ദമുയർത്തി പറയുന്നു എന്നും പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്കർ അവാർഡ് ഈ സിനിമ നേടിക്കൊടുക്കട്ടെ എന്ന് താൻ പ്രാർത്ഥിക്കുന്നുവെന്നും ശ്രീകുമാരന്‍ തമ്പി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും ദീർഘകാല തപസ്യയുടെ ഫലമാണ് ഈ വിജയം. പൃഥ്വിരാജിന് അന്തർദേശീയ അംഗീകാരം ലഭിച്ചാൽ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഞാനായിരിക്കും. സുകുമാരനും മല്ലികയും തമ്മിലുള്ള വിവാഹത്തിന് മുൻകൈയെടുത്തത് ഞാനാണ്. വിവാഹം രജിസ്റ്റർ ചെയ്ത സമയത്ത് സാക്ഷിയായി ഒപ്പിട്ട ആദ്യത്തെ വ്യക്തിയും ഞാൻ തന്നെ, അദ്ദേഹം കുറിച്ചു.

മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനവും അന്തസ്സും നേടിത്തരുന്ന സിനിമയാണ് ബ്ലെസിയുടെ 'ആടുജീവിതം'.ബെന്യാമിൻ എന്ന എഴുത്തുകാരന്റെ കഥാ സ്വരൂപത്തെ എത്ര മനോഹരമായ രീതിയിലാണ് ബ്ലെസി സിനിമ എന്ന മാധ്യമത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഛായാഗ്രഹണം, എഡിറ്റിങ്, കലാസംവിധാനം, ശബ്ദലേഖനം, സംഗീതം, ഗാനരചന എല്ലാം ഏറ്റവും മികച്ചത്. അന്തർദേശീയ അവാർഡുകൾ ഈ സിനിമ വാരിക്കൂട്ടുക തന്നെ ചെയ്യും. ഓസ്‌കർ അവാര്‍ഡിന് ഇതാ ഒരു മലയാള സിനിമ എന്ന് ഞാൻ ശബ്ദമുയർത്തി പറയുന്നു. പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്കർ അവാർഡ് ഈ സിനിമ നേടിക്കൊടുക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും ദീർഘകാല തപസ്യയുടെ ഫലമാണ് ഈ വിജയം.

സുകുമാരനും മല്ലികയും ഒരുപോലെ ഭാവനാസമ്പന്നരാണ്. അവർ രണ്ടുപേരും എന്റെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 'ഏതോ ഒരു സ്വപ്നം', 'മാളിക പണിയുന്നവർ' എന്നീ സിനിമകളിൽ മല്ലിക സംവിധാനത്തിൽ സഹായിയുമായിരുന്നു. കൈനിക്കര കുടുംബത്തിൽ ജനിച്ച അച്ഛനും എന്റെ നാടായ ഹരിപ്പാട്ട് കോട്ടക്കകത്തു വീട്ടിൽ ജനിച്ച അമ്മയും മല്ലികയ്ക്കു നൽകിയ ജനിതക മൂല്യം ചെറുതല്ല. സുകുമാരനും ബുദ്ധിശക്തിയുടെയും ഭാവനയുടെയും കാര്യത്തിൽ ഒന്നാമൻ തന്നെയായിരുന്നു. രണ്ടു ബിദ്ധിജീവികളുടെ സംഗമത്തിൽ നിന്ന് പിറവിയെടുത്തവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും.

പൃഥ്വിരാജിന് അന്തർദേശീയ അംഗീകാരം ലഭിച്ചാൽ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഞാനായിരിക്കും. അതിനു കാരണമുണ്ട്. സുകുമാരനും മല്ലികയും തമ്മിലുള്ള വിവാഹത്തിന് മുൻകൈയെടുത്തത് ഞാനാണ്. വിവാഹം രജിസ്റ്റർ ചെയ്ത സമയത്ത് സാക്ഷിയായി ഒപ്പിട്ട ആദ്യത്തെ വ്യക്തിയും ഞാൻ തന്നെ. ബന്യാമിനും ബ്ലെസിക്കും പൃഥ്വിരാജിനും ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാതാവിനും എന്റെ അഭിനന്ദനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com