മലയാള സിനിമാപ്രേമികള്‍ 2024ൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്ലെസ്സിയുടെ ആടുജീവിതം. സിനിമയുടെ ആദ്യ റിവ്യൂസാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയുടെ തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്സ് തെലുങ്ക് സിനിമയിലെ ശ്രദ്ധേയ സംവിധായകര്‍ക്കും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമായി ഒരു പ്രിവ്യൂ ഷോ സംഘടിപ്പിച്ചിരുന്നു. ഈ ഷോയ്ക്ക് ശേഷമുള്ള സംവിധായകരുടെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.
മൈത്രി മൂവി മേക്കേഴ്സ് തന്നെയാണ് സംവിധായകരുടെ പ്രതികരണം പുറത്തുവിട്ടത്. 'ബെസ്റ്റ് സര്‍വൈവല്‍ മൂവി', 'ദേശീയ അവാർഡ് അർഹിക്കുന്ന സിനിമ', 'അണിയറപ്രവർത്തകരുടെ പരിശ്രമങ്ങൾക്ക് കയ്യടി', 'പൃഥ്വിരാജിന് കയ്യടി', 'ഒരിക്കൽ മാത്രം സംഭവിക്കുന്ന കഥാപാത്രവും സിനിമയും', 'സിനിമയോടുള്ള പാഷൻ എന്ന് പറയുമ്പോൾ കാണിക്കാൻ പറ്റുന്ന സിനിമ' എന്നിങ്ങനെ പോകുന്നു ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ. ഗച്ചിബൗളിയിലുള്ള എഎംബി സിനിമാസിലായിരുന്നു പ്രിവ്യൂ ഷോ നടന്നത്.
ഈ മാസം 28 നാണ് ആടുജീവിതം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലെസ്സി ആണ്. ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പനയും 'ആടുജീവിത'ത്തിന്റെ പ്രത്യേകതകളാണ്.
160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. കൊവിഡ് മഹാമാരി സിനിമയുടെ ചിത്രീകരണം നീളുന്നതിന് കാരണമായിരുന്നു. ചിത്രീകരണ സമയത്തെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി കൊറോണ ഡേയ്സ് എന്ന ഡോക്യുമെന്ററി അടുത്തിടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു.