ഹൃദയ സരസിലെ പ്രണയപുഷ്പമായി, മലയാളിക്ക് ഗാന വസന്തം തീർത്ത കലാകാരൻ ശ്രീകുമാരൻ തമ്പി ശതാഭിഷിക്തനാകുന്നു. മലയാള ഭാഷയുടെ മാദക ഭംഗി തരിമ്പും ചോരാതെ, കാറ്റിലും കസ്തൂരി മണക്കുന്ന ഒരു പിടി ഗാനങ്ങൾ. കഥ,തിരക്കഥ, സംഭാഷണം, നിർമാണം , സംവിധാനം എന്നിങ്ങനെ സിനിമയുടെ സമസ്ത മേഖലയിലും കയ്യൊപ്പ് പതിപ്പിച്ച പ്രതിഭയുടെ സർഗ ജീവിതം മലയാളിക്ക് അനുഗ്രഹവും അഭിമാനവുമാണ്.
പുന്നൂർ പത്മനാഭൻ തമ്പി എന്ന ശ്രീകുമാരൻ തമ്പി. പതിനൊന്നാം വയസിൽ തുടങ്ങിയതാണ് കവിതയെഴുത്ത്. കർമപഥം സിവിൽ എൻജിനീയറിങ്ങായിരുന്നുവെങ്കിലും പാട്ടായിരുന്നു അദ്ദേഹത്തിന്റെ മനസിൽ നിറഞ്ഞു നിന്നത്. സ്നേഹവും പ്രണയവും കാമവും വാത്സല്യവും ഭക്തിയും യുക്തിയും വിരഹവുമെല്ലാം കാവ്യഭംഗിയില്‍ നിറഞ്ഞ അദ്ദേഹത്തിന്റെ വരികൾ മലയാളി ഏറെയിഷ്ടത്തോടെ ഏറ്റുപാടി. ജി ദേവരാജൻ, ദക്ഷിണാമൂർത്തി, എം കെ അർജുനൻ കൂട്ടുകെട്ടിൽ തമ്പിയുടെ ഹിറ്റുകൾ ഒന്നൊന്നായി പിറന്നുവീണു. പാട്ടെഴുതുമ്പോൾ കഥാപാത്രമായി തന്നെ മാറേണ്ടിവരുന്നുവെന്ന് ശ്രീകുമാരൻ തമ്പി പറയാറുണ്ട്.
മലയാള സിനിമയിൽ പിറന്ന എക്കാലത്തെയും മികച്ച പ്രണയഗാനമായി 'ചെമ്പകത്തൈക'ളെ വിശേഷിപ്പിക്കുന്നവരുണ്ട്. സിനിമക്ക് വേണ്ടി തമ്പി രചിച്ച ആദ്യഗാനം ‘‘താമരത്തോണിയിൽ താലോലമാടി’’ (കാട്ടുമല്ലിക) എന്നതായിരുന്നു. പിന്നീട് എത്രയോ മനോഹര ഗാനങ്ങൾ.... ചെമ്പകത്തൈകൾ പൂത്ത (കാത്തിരുന്ന നിമിഷം), താമരപ്പൂ നാണിച്ചു (ടാക്സി കാർ), ഇലഞ്ഞിപ്പൂമണമൊഴുകി വരും (അയൽക്കാരി), നന്ത്യാർവട്ട പൂ ചിരിച്ചു (പൂന്തേനരുവി), മല്ലികപ്പൂവിൻ മധുരഗന്ധം (ഹണിമൂൺ) , ഇലവംഗപ്പൂവുകൾ (ഭക്തഹനുമാൻ), കാട്ടുചെമ്പകം പൂത്തുലയുമ്പോൾ, പനിനീർ കാറ്റിൻ (വെളുത്ത കത്രീന), കാശിത്തെറ്റി പൂവിനൊരു കല്യാണാലോചന (രക്തപുഷ്പം), ചെമ്പകമല്ല നീ ഓമലേ (കതിർമണ്ഡപം), ചെമ്പരത്തിക്കാട് പൂക്കും (അമൃതവാഹിനി), പനിനീർ പൂവിന്റെ പട്ടുതാളിൽ (അഞ്ജലി), ജാതിമല്ലി പൂമഴയിൽ, കണിക്കൊന്നയല്ല ഞാൻ കണികാണുന്നതെൻ (ലക്ഷ്മി), താമരമലരിൻ തങ്കദളത്തിൽ (ആരാധിക), താഴമ്പൂ മുല്ലപ്പൂ താമരപ്പൂ (അജ്ഞാതവാസം), നീലാംബുജങ്ങൾ വിടർന്നു, കസ്തൂരി മല്ലിക പുടവ ചുറ്റി (സത്യവാൻ സാവിത്രി), പവിഴമല്ലി പൂവിനിപ്പോൾ പിണക്കം (അജയനും വിജയനും), പാതിവിടർന്നൊരു പാരിജാതം (അനാഥ ശിൽപ്പങ്ങൾ), രാജമല്ലികൾ പൂമഴ തുടങ്ങി (പഞ്ചതന്ത്രം), സൂര്യകാന്തി പൂ ചിരിച്ചു (ലൈറ്റ് ഹൗസ്), ഓമന താമര പൂത്തതാണോ (യോഗമുള്ളവൾ).....
ഏകദേശം മൂവായിരത്തിലധികം മലയാള ചലച്ചിത്രഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചിട്ടുണ്ട്. മുപ്പത് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം എഴുപത്തെട്ട് സിനിമകൾക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. കൂടാതെ ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചു. നാല് കവിതാസമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചിച്ചു. ചലച്ചിത്രങ്ങൾക്കു പുറമേ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീകുമാരൻ തമ്പി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. 'കവിത എനിക്കു വേണ്ടിയും പാട്ട് മറ്റുള്ളവര്‍ക്കു വേണ്ടിയുമാണ് ഞാനെഴുതുന്നതെ'ന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. പാട്ടിൻറെ സ്വർണഗോപുരമായി , മലർമേഘത്തേരായി നിലകൊള്ളുന്ന മലയാളത്തിൻറെ ശ്രീത്വത്തിന് റിപ്പോട്ടറിൻറെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ