മലയാള സിനിമാപ്രേമികള്‍ 2024ൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്ലെസ്സിയുടെ ആടുജീവിതം. ഈ മാസം 28 ന് റിലീസ് ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ദൃശ്യവിഷ്കാരമായ സിനിമ മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഈ ഭാഷകളിലെല്ലാം സ്വന്തം കഥാപാത്രത്തിന് താൻ തന്നെയാണ് ശബ്ദം നൽകിയിരിക്കുന്നത് എന്ന് താരം അറിയിച്ചു.
ആടുജീവിതം ലൈവ് സൗണ്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകളുടെ ഡബ്ബിങ് പൂർത്തിയായതായി പൃഥ്വിരാജ് അറിയിച്ചു. 'കഥാപാത്രത്തിന്‍റെ മുഴുവന്‍ യാത്രയും പകര്‍ന്നാടിയതിന് ശേഷം നാല് ഭാഷകളിലായി നാല് തവണ ആ യാത്ര വീണ്ടും നടത്തുക, ഐതിഹാസികം,' എന്നാണ് പൃഥ്വി കുറിച്ചത്.
ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. കൊവിഡ് മഹാമാരി സിനിമയുടെ ചിത്രീകരണം നീളുന്നതിന് കാരണമായിരുന്നു. ചിത്രീകരണ സമയത്തെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി കൊറോണ ഡേയ്സ് എന്ന ഡോക്യുമെന്ററി അടുത്തിടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു.
ഓസ്‌കർ അവാർഡ് ജേതാക്കളായ എ.ആർ. റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അമല പോളാണ്. പൃഥ്വിരാജിന്റെ നജീബ് എന്ന കഥാപാത്രത്തിന്റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്. വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ.ആർ. ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്.