മരുഭൂമിയിലെ ചിത്രീകരണ അനുഭവങ്ങൾ പങ്കുവെച്ച് ആടുജീവിതത്തിന്റെ പ്രസ് മീറ്റിൽ പൃഥ്വിരാജ്. 'എങ്ങനെയെങ്കിലും ഷൂട്ട് ഒന്ന് തീരണേ എന്ന് കരുതുമ്പോൾപ്പോലും ഒരു ഷോട്ട് മാത്രം എടുത്ത ദിവസങ്ങളുണ്ടായിട്ടുണ്ട്. പ്രത്യേക ലൈറ്റ് കിട്ടാൻ വേണ്ടി ദിവസങ്ങളോളം പ്രത്യേക സമയത്ത് ബ്ലസിയും ക്യാമറ കൈകാര്യം ചെയ്തിരുന്ന സുനിലും മണിക്കൂറുകളോളം ചെലവിഴിക്കുമായിരുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു.
സിനിമയുടെ ട്രെയ്‍ലറിൽ ഒട്ടകത്തിന്റെ കണ്ണിന്റെ റിഫ്ലക്ഷൻ ഷോട്ട് എടുത്തതിന് പിന്നിലെ പ്രയത്നത്തെ കുറിച്ച് പൃഥ്വിരാജ് പറയുന്നതിങ്ങനെ, 'ഒരു ഒട്ടകത്തിന്റെ കണ്ണ് മാക്രോ ലെൻസുവെച്ച് ഷൂട്ട് ചെയ്ത രംഗമുണ്ട് സിനിമയിൽ. ഞാൻ മൃഗങ്ങളോട് യാത്രപറയുന്ന സീനാണ്. പുസ്തകം വായിച്ചവർക്കറിയാം. ആ സമയമായപ്പോഴേക്കും അവയൊക്കെ നമ്മളുമായി ഇണങ്ങിയിരുന്നു. കൂട്ടത്തിൽ കാണാൻ ഭംഗിയുള്ള ഒരു ഒട്ടകമുണ്ട്. പുള്ളിക്കാരനെയാണ് ഈ ഷോട്ടിന് വേണ്ടി നിർത്തിയത്. ഒട്ടകത്തിന് ഭക്ഷണം കൊടുത്ത് ഞാൻ യാത്ര പറയുമ്പോൾ ഒട്ടകം എഴുന്നേറ്റു നിന്ന് എന്നെയൊന്ന് നോക്കി. അതുകണ്ട് ബ്ലെസി പറഞ്ഞു അതുകൊള്ളാമെന്ന്, ഇനി ഒട്ടകത്തിന്റെ പി ഓ വി എടുക്കാമെന്ന്.'
വൈകീട്ട് നാല് മണിക്കാണ് എന്റെ ഷോട്ടെടുത്തത്. ആ സമയത്ത് തന്നെ വേണമല്ലോ ഒട്ടകത്തിന്റെയും ഷോട്ടെടുക്കാൻ. അതിന് വേണ്ടി മാത്രം എത്രയോ ദിവസങ്ങൾ മൂന്നരയാവുമ്പോൾ ഷൂട്ട് നിർത്തിയ ശേഷം ക്യാമറയുമായി ഒട്ടകത്തിന്റെ മുന്നിൽ ച്ചെന്ന് നിൽക്കും. എട്ട് ദിവസമൊക്കെ എടുത്തിട്ടാണ് നിങ്ങൾ ഇപ്പോൾ കാണുന്ന ആ റിഫ്ളക്ഷൻ ഷോട്ട് എടുത്തത്. അങ്ങനെയൊരു സിനിമ ചിത്രീകരിക്കാൻ സാധിച്ചു എന്നത് എനിക്ക് വലിയൊരു ഭാഗ്യവും അഭിമാനവുമുള്ള കാര്യമാണ്,' പൃഥ്വിരാജ് പറഞ്ഞു.
'ഷൂട്ട് എങ്ങനെയെങ്കിലും ഒന്ന് തീർന്നിരുന്നെങ്കിൽ എന്ന് കരുതുമ്പോൾ പോലും ഒരു ഷോട്ട് മാത്രം എടുത്ത ദിവസങ്ങളുണ്ടായിട്ടുണ്ട്. ബ്ലെസിച്ചേട്ടനും ക്യാമറാമാൻ സുനിലും പോയി എല്ലാം സെറ്റ് ചെയ്ത് മരുഭൂമിയിൽ ഒരു പ്രത്യേക ലൈറ്റ് കണ്ടീഷൻ വരാൻ വേണ്ടി കാത്തിരിക്കും. അവർ നിശ്ചയിച്ച സ്ഥലത്ത് ചെന്നിരുന്ന് മണിക്കൂറുകളോളം കാത്തിരുന്ന് ഷോട്ടെടുത്ത് ലൈറ്റ് പോയെന്നു പറഞ്ഞ് പാക്കപ്പ് ചെയ്ത ദിവസങ്ങൾ ഇത്രയും പ്രശ്നങ്ങൾക്കിടയിലുമുണ്ടായിട്ടുണ്ട്', നടൻ ഓർത്തെടുത്തു.