പോർച്ചുഗലിലെ പ്രധാന അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഫന്റാസ്പോർട്ടോ ചലച്ചിത്രമേളയിൽ മികച്ച നടനായി ടോവിനോ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. ഡോ.ബിജു സംവിധാനം ചെയ്ത 'അദൃശ്യജാലകങ്ങൾ എന്ന ചിത്രത്തിലെ അഭിനയമാണ് ടൊവിനോയെ അവാർഡിന് അർഹനാക്കിയത്.
ഫന്റാസ്പോർട്ടോ ചലച്ചിത്രമേളയുടെ 44-ാമത് എഡിഷനിൽ ഔദ്യോഗിക മത്സരവിഭാഗത്തിലും ഏഷ്യൻ ചിത്രങ്ങൾക്കുള്ള ഓറിയൻ്റ് എക്സ്പ്രസ്സ് മത്സരവിഭാഗത്തിലുമാണ് ചിത്രം പ്രദർശിപ്പിച്ചത്. ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ നടൻ ഈ പുരസ്കാരത്തിന് അർഹനാകുന്നത്. 2024 മാർച്ച് ഒന്നു മുതൽ പത്തുവരെ നടന്ന മേളയിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രമാണ് 'അദൃശ്യജാലകം'.
ടൊവിനോയ്ക്ക് പുറമെ നിമിഷ സജയൻ, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. രാധികാ ലാവുവിൻ്റെ എല്ലനാർ ഫിലിംസും മൈത്രി മൂവി മേക്കേഴ്സും, ടോവിനോ തോമസ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മൂന്നുതവണ ഗ്രാമി അവാർഡ് നേടിയ റിക്കി കേജ് ആണ് സംഗീതസംവിധാനം.