ചെന്നൈ: നടനും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും തെന്നിന്ത്യൻ താരം നിവേദ പെതുരാജിനുമെതിരെ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകി നടി. ഉദയനിധി നിവേദയ്ക്ക് 50 കോടിയുടെ ആഢംബര ഭവനം സമ്മാനിച്ചുവെന്ന വാർത്ത നിഷേധിച്ചാണ് നടി പ്രതികരിച്ചത്. സത്യമെന്തെന്നറിയാനുള്ള മനുഷ്യത്വം കാണിക്കുമെന്നും 2022 മുതൽ വാടകയ്‌ക്കെടുത്ത ഒരു വീട്ടിലാണ് ദുബൈയിൽ താമസിക്കുന്നതെന്നും നിവേദ എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചു.
'കഴിഞ്ഞ കുറച്ച് നാളുകളായി എനിക്കെതിരെ തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എനിക്ക് വേണ്ടി ആരോ വൻ തോതിൽ പണം ചെലവാക്കുന്ന എന്നാണ് പറഞ്ഞുണ്ടാക്കിയിരിക്കിന്നത്. ഇത്തരത്തിൽ ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കുന്നതിനു മുൻമ്പ് ഇത് പറഞ്ഞയാളുകൾ സത്യമെന്താണെന്ന് പരിശോധിക്കാനെങ്കിലും കുറച്ച് മനുഷ്യത്വം കാണിക്കണം. അതുണ്ടാകുമെന്ന് കരുതിയാണ് ഇതുവരെ മിണ്ടാതിരുന്നത്. ഈ വിഷയം കാരണം കുറച്ചു നാളായി ഞാനും കുടുംബവും കടുത്ത സമ്മർദത്തിലാണ്' എക്സിൽ നിവേദ കുറിച്ചു.
'മാന്യമായ കുടുംബത്തിൽ നിന്ന് വന്നയാളാണ് ഞാൻ. 16 വയസ് മുതൽ ഞാൻ സാമ്പാദിക്കാൻ തുടങ്ങി. ഞാനും കുടുംബവും 20 വർഷത്തിലേറെയായി ദുബൈയിലാണ് താമസിക്കുന്നത്. പണമോ സിനിമയോ നൽകി സഹായിക്കണമെന്ന് ഇതുവരെ ആരോടും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ ഇതുവരെ ചെയ്ത 20 സിനിമകളെല്ലാം എന്റെ സ്വപ്രയത്‌നം കൊണ്ട് കണ്ടെത്തിയതാണ്', നിവേദ കുറിച്ചു.
'എന്നെക്കുറിച്ച് പറഞ്ഞുണ്ടാക്കുന്നത് തീർത്തും തെറ്റായ കാര്യങ്ങളാണ്. 2002 മുതൽ ദുബൈയിൽ വാടകയ്‌ക്കെടുത്ത ഒരു വീട്ടിലാണ് താമസിക്കുന്നത്. 2013 മുതലാണ് കാർ റേസിങ് എന്റെ പാഷനായത്. ചെന്നൈയിൽ റേസിങ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. ജീവിതത്തിൽ ഒരുപാട് പോരാട്ടങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. നിങ്ങളുടെ കുടുംബത്തിലെ മറ്റേതൊരു സ്ത്രീയും ആഗ്രഹിക്കുന്നതുപോലെ സമാധാനപരമായ ജീവിതം തുടരാൻ താൻ ആഗ്രഹിക്കുന്നു. കുറച്ചെങ്കിലും മനുഷ്യത്വം അവശേഷിക്കുന്നുവെന്ന വിശ്വാസത്തോടെ ഈ വിഷയം നിയമപരമായി നേരിടുന്നില്ല', എന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ നിവേദ വ്യക്തമാക്കുന്നു.
ഉദയനിധി സ്റ്റാലിൻ നിവേദയ്ക്ക് ദുബൈയിൽ 50 കോടി രൂപയുടെ ആഢംബര ഭവനം സമ്മാനിച്ചുവെന്നായിരുന്നു യൂ ട്യൂബറായ സാവുകു ശങ്കർ തന്റെ വീഡിയോയിൽ പറഞ്ഞത്. ഈ ആഢംബര വീട്ടിലാണ് നടി താമസിക്കുന്നതെന്നും പ്രചരിച്ചിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സത്യമാരാഞ്ഞ് നിരവധി പ്രതികരണങ്ങളാണെത്തിയത്.