മലയാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള പ്രേക്ഷകർ മഞ്ഞുമ്മലിലെ പിള്ളേരെ ഏറ്റെടുത്തിരിക്കുകയാണ്. റിലീസ് ചെയ്ത് 10 ദിവസങ്ങൾ പിന്നീടുമ്പോൾ ആഗോളതലത്തിൽ 75 കോടിയിലധികം രൂപയാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കൂടാതെ തമിഴ്‌നാട്ടിൽ 10 കോടി കളക്ഷനുമായി ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ടയാണ് ബോയ്സ് സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ന് 390ലധികം ഷോകളാണ് മഞ്ഞുമ്മല്‍ ബോയ്സിനായി തമിഴ്‌നാട്ടിൽ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ തന്നെ മള്‍ട്ടിപ്ലക്സുകളില്‍ ഷോകള്‍ അതിവേഗം ടിക്കറ്റ് തീരുകയാണ്. ചെന്നൈയില്‍ 300ലേറെ ഷോകള്‍ നടത്തിയാൽ തന്നെ തമിഴ്നാട്ടില്‍ ചിലപ്പോള്‍ 1000 ഷോകള്‍ എങ്കിലും 'മഞ്ഞുമ്മല്‍ ബോയ്സ്' കളിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
കമൽ ഹാസനും മറ്റ് തമിഴ് നടന്മാരുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടിക്കാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്. നാല് മാസത്തിനുള്ളില്‍ ഒരു തമിഴ് പടത്തിന് പോലും ലഭിക്കാത്ത ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഉടനെ തന്നെ ചിത്രം ആഗോളതലത്തിൽ 100 കോടി കടക്കുമെന്നാണ് ആരാധകരും അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്.
ചിദംബരം തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഗുണ കേവിന്‍റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.