ടി ജെ ജ്ഞാനവേൽ-രജനികാന്ത് ചിത്രം 'വേട്ടയ്യന്റെ' അവസാനഘട്ട ചിത്രീകരണത്തിനായി തലൈവർ ഹൈദരാബാദിലേക്ക്. ഇന്നലെ മറീന ബീച്ചിൽ വച്ചു നടന്ന കരുണാനിധിയുടെ സ്മാരക ഉദ്ഘാടന ചടങ്ങിന് ശേഷമാണ് ചിത്രീകരണത്തിനായി രജനികാന്ത് ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. ആന്ധ്രാപ്രദേശിലെ കടപ്പയിലായിരുന്നു ഇതിന് മുൻപ് ചിത്രീകരണം നടന്നത്.
ആന്ധ്രാ ലൊക്കേഷനിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഫഹദ് ഫാസിലിന്റെയും റാണാ ദഗുബട്ടിയുടെയും ലൊക്കേഷൻ ചിത്രമാണ് വൈറലായത്. വേട്ടയ്യൻ ഷൂട്ട് 80 ശതമാനം പൂർത്തിയായെന്നാണ് നടൻ പറഞ്ഞത്. ചിത്രത്തിൽ പൊലീസ് കഥാപാത്രമായാണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം.
ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന എൻ്റർടെയ്‌നർ വിഭാഗത്തിലുള്ള ചിത്രത്തിൽ അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ തുടങ്ങി വമ്പൻ താരനിര സിനിമയുടെ ഭാഗമാണ്. അനിരുദ്ധ് ആണ് സംഗീതമൊരുക്കുന്നത്. എസ് ആർ കതിർ ആണ് ഛായാഗ്രഹണം. ഫിലോമിൻ രാജ് ചിത്രസംയോജനവും അൻപറിവ് ആക്ഷൻ സംവിധാനവും നിർവ്വഹിക്കുന്നു.