'ടർബോ' സിനിമയിൽ അഭിനയിച്ചിട്ട് തനിക്ക് 76 പരിക്കുകളാണ് ഉണ്ടായതെന്ന് മമ്മൂട്ടി. സിനിമയിൽ അഭിനയിക്കുന്നത് ഒരു ദുർഘടം പിടിച്ച പണിയാണെന്നും കഷ്ടപ്പെടാൻ തയാറായിട്ടാണ് ഇതിൽ വന്നതെന്നും നടൻ പറഞ്ഞു. കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ വിജയാഘോഷ പരിപാടിയിലാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
മമ്മൂട്ടിക്കൊപ്പം വേദിയിൽ സംവിധായകൻ വൈശാഖും മിഥുൻ മനുവലും ഉണ്ടായിരുന്നു. ടർബോ സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കാൻ എത്തിയ സംവിധായകൻ മമ്മൂട്ടിയുടെ കഷ്ടപ്പാടിനെ കുറിച്ച് സംസാരിച്ചു. 'എനിക്ക് മമ്മുക്കയോട് വലിയ സോറിയാണ് പറയാനുള്ളത്, കാരണം ഞാൻ അദ്ദേഹത്തെ ഈ സിനിമയിൽ ഒരുപാട് കഷ്ട്ടപെടുത്തി. ശേഷം മമ്മൂക്ക എന്നോട് പറഞ്ഞു നീ എന്റെ പ്രായം മറന്നു പോകുന്നുവെന്ന്, പക്ഷേ ഞാൻ കഥാപാത്രത്തിന്റെ പ്രായത്തിലൂടെ മാത്രമേ മമ്മൂട്ടിയെ കണ്ടിട്ടുള്ളു', വൈശാഖ് പറഞ്ഞു.
അതേസമയം, ഇന്നലെ ഇറങ്ങിയ ടർബോയുടെ പോസ്റ്ററിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ആക്ഷൻ മാത്രമല്ല നല്ല കോമഡിയും ചിത്രത്തിലുണ്ടാകും എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. 'മാസ്സ് പ്രതീക്ഷിച്ചു കോമഡി ആക്കിയല്ലോ ഇക്ക.. എന്തായാലും പൊളി വൈബ്', 'ഒരു തൊമ്മനും മക്കളും വൈബ്' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.
ആക്ഷങ്ങൾ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രമായിരിക്കും 'ടർബോ' എന്നാണ് റിപ്പോർട്ട്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ' ടർബോയിൽ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. 'ട്രാൻഫോർമേഴ്‌സ്', 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.