വരവറിയിച്ചതു മുതൽ ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ചിത്രമാണ് 'ഭ്രമയുഗം'. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഭ്രമയുഗം ആഗോളതലത്തില്‍ ബോക്സ് ഓഫീസിൽ ആറ് കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം 3.5 കോടി രൂപ സ്വന്തമാക്കി.
മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബന് ആഗോളതലത്തില്‍ 5.85 കോടി രൂപയാണ് ആദ്യ ദിവസം നേടാനായത്. ഭ്രമയുഗം വ്യത്യസ്‍ത സ്വഭാവത്തിൽ വന്ന സിനിമയായിട്ടും ആഗോള ബോക്സ് ഓഫീസില്‍ ആറ് കോടി രൂപയില്‍ അധികം നേടിയത് ചിത്രത്തിന് ലഭിച്ച അംഗീകാരമായിട്ടാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
ഇന്നലെ ബുക്ക് മൈ ഷോയില്‍ ചിത്രം റെക്കോര്‍ഡ് നേട്ടത്തിലെത്തി. ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം ടിക്കറ്റുകളാണ് വിറ്റത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട ബുക്ക് മൈ ഷോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുൻകൂറായും കേരളത്തില്‍ നിന്ന് ഒരു കോടി രൂപയിലധികം ഭ്രമയുഗം നേടിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കേരള ബോക്സ് ഓഫീസ് ആദ്യ ദിന കളക്ഷനില്‍ വിജയ്‍ നായകനായ 'ലിയോ' 12 കോടി രൂപയുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് ചിത്രം കഥപറയുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. മികച്ച പ്രതികരണങ്ങളോടെ ചിത്രം തിയേറ്ററുകളിൽ മുന്നേറുകയാണ്.
എന്നാൽ ഇതിന് പിന്നാലെ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നുണ്ട് എന്ന വാർത്ത വന്നിരുന്നു. സംഭവം ശ്രദ്ധയിൽപെട്ടാൽ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.