ബോളിവുഡ് താരം രൺവീർ സിങ്ങും പോണ്‍ താരം ജോണി സിൻസും ചേര്‍ന്നുള്ള പരസ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടെലിവിഷൻ താരം റഷാമി ദേശായി. ടെലിവിഷന്‍ രംഗത്ത് പ്രവർത്തിക്കുന്നവരെ പരസ്യം അപമാനിച്ചതായും മുഖത്ത് അടി കിട്ടിയത് പോലെ തോന്നിയെന്നും റഷാമി പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പരസ്യം പങ്കിട്ടാണ് ടിവി താരം തന്‍റെ ശക്തമായ വിമര്‍ശനം അറിയിച്ചത്.
'ഹിന്ദി ടെലിവിഷൻ സീരിയലുകളെ പരിഹസിക്കുന്ന രീതിയിലാണ് പരസ്യ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സീരിയൽ അഭിനേതാക്കൾ ബിഗ് സ്‌ക്രീനിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു, എല്ലാവരും ഇവിടെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. എല്ലാ ടിവി ഷോകളും ഗംഭീരം ആണെന്ന് പറയുന്നില്ല. അതിനാല്‍ ചില യാഥാർത്ഥ്യങ്ങൾ തുറന്നു കാണിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ ടിവി വ്യവസായത്തെ പരിശോധിക്കുമ്പോള്‍ ഈ പരസ്യം മുഖത്ത് കിട്ടിയ അടിയായി എനിക്ക് തോന്നി. ടിവി രംഗത്ത് മാന്യമായി ഇപ്പോഴും യാത്ര ചെയ്യുന്നയാള്‍ എന്ന നിലയില്‍ എന്‍റെ വികാരമായി കണ്ടാല്‍ മതി" റഷാമി പറഞ്ഞു.
തിങ്കളാഴ്ചയാണ് രൺവീറും ജോണ്‍ സിന്‍സും ചേർന്നുള്ള പരസ്യം പുറത്തിറങ്ങിയത്. ബോൾഡ് കെയര്‍ എന്ന, ഉദ്ധാരണ ശേഷി കുറവുള്ളവര്‍ കഴിക്കുന്ന ടാബ്ലെറ്റിന്‍റെ ബ്രാൻഡ് അംബാസഡറാണ് രൺവീർ. ലൈംഗിക പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്ന പരസ്യത്തിൽ ജോണി സിന്‍സിന്‍റെ സഹോദരനായാണ് രണ്‍വീര്‍ അഭിനയിച്ചത്.