2023-ലെ ബോളിവുഡ് ബ്ലോക്ബസ്റ്ററുകളിൽ ഒന്നായിരുന്നു രൺബീർ കപൂർ നായകനായ സന്ദീപ് റെഡ്ഡി വാംഗ ചിത്രം 'അനിമൽ'. ബോക്സ് ഓഫീസിൽ ശ്രദ്ധ നേടിയത് കൂടാതെ തന്നെ സിനിമയുടെ ഉള്ളടക്കത്തെ കുറിച്ചും സംഭാഷണങ്ങളെ കുറിച്ചും ഉയർന്ന ട്രോളുകളാലും വിവാദങ്ങളാലും അനിമൽ ഇന്ത്യയൊട്ടാകെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ അവസാന രംഗങ്ങളെ കമൽ ഹാസൻ ചിത്രം വിക്രമുവുമായി താരതമ്യം ചെയ്യുകയാണ് സോഷ്യൽ മീഡിയ.
അനിമലിന്റെ അവസാന രംഗങ്ങളിൽ രൺബീർ കപൂർ അവതരിപ്പിക്കുന്ന അസീസ് എന്ന കഥാപാത്രത്തെ കാണിക്കുന്നുണ്ട്. ഈ കഥാപാത്രത്തെ വിക്രം എന്ന സിനിമയിലെ സുര്യയുടെ റോളക്സ് എന്ന കാമിയോ വേഷവുമായാണ് പലരും താരതമ്യം ചെയ്യുന്നത്. അസീസിന്റെ രംഗങ്ങൾ റോളക്‌സിൽ നിന്നും കോപ്പി അടിച്ചതാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
എന്നാൽ രൺബീർ ആരാധകർ ഇതിന് മറുപടി നൽകുന്നുണ്ട്. ഈ ആരോപണം തീർത്തും അസംബന്ധമാണെന്ന് ചില രൺബീർ ആരാധകർ പറയുമ്പോൾ റോളക്‌സായുള്ള സൂര്യയുടെ പ്രകടനത്തെക്കാൾ മികച്ചതാണ് രൺബീറിന്റെ പ്രകടനമെന്ന് മറ്റു ചില ആരാധകർ അഭിപ്രായപ്പെടുന്നു.
ജനുവരി 26-നാണ് സിനിമ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങിയത്. ഇതിന് പിന്നാലെ സിനിമ ലിംഗവിവേചനം, സ്ത്രീവിരുദ്ധത എന്നിവയെ മഹത്വവൽക്കരിക്കുന്നു എന്ൻ തരത്തിലും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് സിനിമ പിൻവലിക്കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്.
രൺബീർ കപൂറും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അനിൽ കപൂറും തൃപ്തി ഡിമ്രി എന്നിവരും അഭിനയിക്കുന്നു. അബ്രാർ എന്ന വേഷത്തിൽ ബോബി ഡിയോളും പ്രധാന വേഷം ചെയ്തിട്ടുണ്ട്.