ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിൽ രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന 'ലാൽ സലാം' റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ എ ആർ റഹ്മാൻ രജനികാന്തിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സിനിമ ആദ്യം കേട്ടപ്പോൾ വർക്കാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും പിന്നീട് ചില രംഗങ്ങൾ വായിച്ചപ്പോൾ അത് മാറിയെന്നും എ ആർ റഹ്മാൻ പറയുന്നു. ഐശ്വര്യ എഴുതിയ സംഭാഷണങ്ങൾ രജനികാന്ത് തിരുത്തിയെഴുതിയതാണ് കൂടുതൽ മികച്ചതാകാൻ കാരണമെന്നും എ ആർ റഹ്മാൻ പറഞ്ഞു.
'ലാൽ സലാമിൻ്റെ കഥ ആദ്യം കേട്ടപ്പോൾ, ഇത് ബോറടിപ്പിക്കുന്ന സിനിമായണെന്ന് എനിക്ക് തോന്നി. സ്‌പോർട്‌സ് ഉള്ളതിനാലാണ് ഞാൻ അതിന് സംഗീതമൊരുക്കാൻ തീരുമാനിച്ചത്. പക്ഷേ, അടുത്തിടെ സിനിമ കണ്ടപ്പോൾ ഇത് ബോറെന്ന് കരുതിയ ഓരോ രംഗവും ഹൃദയസ്പർശിയായിരുന്നു. ആരാണ് ഡയലോഗുകൾ എഴുതിയതെന്ന് ഞാൻ ഐശ്വര്യയോട് ചോദിച്ചു, താൻ എഴുതിയെന്നും എന്നാൽ പിന്നീട് അച്ഛൻ അവയിൽ ചിലത് മാറ്റിയെഴുതിയെന്നും ഐശ്വര്യ പറഞ്ഞു. അവിടെ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല', എ ആർ റഹ്മാൻ പറഞ്ഞു.
ചിത്രം ഫെബ്രുവരി ഒൻപതിനാണ് ലാൽ സലാം റിലീസിനെത്തുക. മൊയ്ദീൻ ഭായ് എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. വിഷ്ണു വിശാലും വിക്രാന്തുമാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജയാണ് ചിത്രം നിർമ്മിക്കുന്നത്. എ ആർ റഹ്മാനാണ് സംഗീതം.