മോഹന്‍ലാലിനെ മുഖ്യകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലൈക്കോട്ട വാലിബന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകള്‍ കഴിഞ്ഞതോടെ പലരും ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ രേഖപ്പെടുത്തി കഴിഞ്ഞു. അതിലൊരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. നിരൂപകനും സിനിമാ പ്രവര്‍ത്തകനുമായ ഷാജി ടി യുവിന്റെ കുറിപ്പാണ് ശ്രദ്ധേയമായത്.
കുറിപ്പ് വായിക്കാം
ഈയിടെ പുറത്തുവന്ന അഭിമുഖങ്ങളിൽ ആവർത്തിച്ചാവർത്തിച്ച് പലരും പറഞ്ഞിരുന്ന ഒരു കാര്യം 'മലൈകോട്ടൈ വാലിബൻ' ഒരു അമർ ചിത്രകഥ പോലെയാണെന്നാണ്. ഈ ചിത്രത്തിനെ കുറിച്ച് കൃത്യമായി തന്നെ പറയാവുന്നതും അതാണ്. ചിത്രകഥയെന്നാൽ മറ്റെന്തിനേക്കാളും പ്രാധാന്യം ചിത്രങ്ങൾക്കാണ്. ആ കഥ അവതരിപ്പിക്കുന്നത് വ്യത്യസ്തമോ, ഭംഗിയുള്ളതോ, സാധാരണമല്ലാത്തതോ ആയ കാഴ്ചയിലൂടെ അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ കൊണ്ടാകും.
'മലൈകോട്ടൈ വാലിബൻ' അസാമാന്യമായ ദൃശ്യഭംഗിയുള്ള സിനിമയാണ്. 'വൈശാലി'യും 'താഴ്വാര'വും 'പെരുന്തച്ചനും' 'തേന്മാവിൻ കൊമ്പത്തും' 'ആമേനും' 'ഉസ്താദ് ഹോട്ടലും' ഒക്കെപോലെ അയഥാർത്ഥമോ ഏറെ അലങ്കാരങ്ങളുള്ളതോ ആയ എണ്ണമറ്റ ദൃശ്യങ്ങളാൽ സമ്പന്നമായ സിനിമ.
അതുപോലെ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന വാക്കാണല്ലോ മാസ്. തരിക്കുന്ന കൈകളുമായി തീയറ്ററിൽ വരുന്നവരെ ഒരു കാലത്തും Lijo Jose Pellissery-യെന്ന സംവിധായകൻ ഉന്നം വെച്ചിരുന്നില്ല. വെയ്ക്കുമെന്നും കരുതുന്നില്ല. സൊ, ഈ കൂട്ടത്തിലാണ് നിങ്ങളെങ്കിൽ നിങ്ങളെ പ്രതീക്ഷിക്കാത്ത, നിങ്ങളെ ഉദ്ദേശിച്ച് നിർമ്മിയ്ക്കാത്ത സിനിമയാണിത്.
കൂടുതലൊന്നുമില്ല. നിസംശയം, മലയാളത്തിലെ ഏറ്റവും മനോഹരമായി ചിത്രീകരിക്കപ്പെട്ട സിനിമകളിൽ ഒന്ന്, ഇന്ന് തീയറ്ററിൽ വന്നിരിക്കുന്നു പേര് 'മലൈകോട്ടൈ വാലിബൻ'.