പ്രഖ്യാപനം മുതൽ മലയാള സിനിമാപ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ 'മലൈക്കോട്ടൈ വാലിബൻ'. റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ മോഹൻലാൽ ആരാധകർ ആഘോഷങ്ങൾ ആരംഭിച്ച് കഴിഞ്ഞു. റിലീസിന് മുമ്പേ റെക്കോഡുകൾ സ്ഥാപിച്ച് തുടങ്ങിയ സിനിമയ്ക്ക് ഹൈപ്പിനൊത്ത റിലീസാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് റിലീസാണ് വാലിബന്. ജിസിസി രാജ്യങ്ങള്‍ കൂടാതെ തന്നെ വിദേശത്ത് 59 രാജ്യങ്ങളിലാണ് ചിത്രം എത്തുന്നത്. ജിസിസി കൂടി കൂട്ടിയാല്‍ എണ്ണം 65 ആകും.
അര്‍മേനിയ, അസര്‍ബൈജാന്‍, അംഗോള, ബോട്സ്വാന, കോംഗോ, എസ്റ്റോണിയ, ഘാന, ഐവറി കോസ്റ്റ്, മാള്‍ട്ട, സീഷെല്‍സ്, സ്വീഡന്‍ ഉൾപ്പെടെ സാധാരണയായി മലയാള സിനിമയ്ക്ക് റിലീസ് ഉണ്ടാവാത്ത നിരവധി രാജ്യങ്ങളില്‍ വാലിബന്‍ എത്തുന്നുണ്ട്. യുകെയില്‍ വാലിബൻ്റെ സ്ക്രീനുകളുടെ എണ്ണം 175ല്‍ അധികമാണ്. ഒരു മലയാള സിനിമയ്ക്ക് ഇന്നേവരെ ലഭിച്ചിട്ടില്ലാത്ത റിലീസാണ് ജർമനിയിൽ വാലിബനുള്ളത്. 12 സംസ്ഥാനങ്ങളിൽ 45 ഇടങ്ങളിൽ ജർമനിയിൽ ചിത്രമെത്തും.
തീയേറ്ററിൽ കാണാൻ പോകുന്നത് വിഷ്വൽ ട്രീറ്റ് ആണെന്നാണ് മോഹൻലാൽ റിപ്പോർട്ടറിനോട് പറഞ്ഞത്. ഫെയറി ടെയിലോ അമർ ചിത്രകഥയോ പോലൊരു സിനിമയാകും വാലിബനെന്നും ഒരു നടൻ എന്ന നിലയിൽ അളവറ്റ സംതൃപ്തി ചിത്രം നൽകിയെന്നും മോഹൻലാൽ പറഞ്ഞു. രണ്ടു മണിക്കൂറും 35 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം. വാലിബന്റെ പ്രീബുക്കിങ് വിദേശത്തുൾപ്പെടെ തകൃതിയായി മുന്നേറുകയാണ്. ഇൻഡസ്ട്രി ട്രാക്കർമാരുടെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ 1447 ഷോകളുടെ പ്രീ ബുക്കിങ്ങിൽ നിന്നായി 2.2 കോടി വാലിബൻ നേടിക്കഴിഞ്ഞു.