മലയാളിയുടെ സംഗീത സങ്കൽപ്പങ്ങളുടെ എല്ലാ ഭാവങ്ങളും ഒത്തുചേർന്ന പേരാണ് യേശുദാസ്. ആരാധനയും ഭക്തിയും എല്ലാം ആ സ്വരത്തിൽ ഒരു മതമായി. യേശുദാസ് പാടുമ്പോള്‍ എല്ലാ വിശ്വാസങ്ങളും സംഗീതമെന്ന ഒരു ശിൽപത്തിൽ ലയിക്കുകയായിരുന്നു. 1961 കാലം 'കാൽപാടുകൾ’ എന്ന സിനിമയ്ക്കായി പാട്ടുപാടാൻ യേശുദാസ് ചെന്നൈയിലെത്തി. പനി മൂലം പാടാൻ നിശ്ചയിച്ചിരുന്ന പാട്ട് പാടാനായില്ല. ശ്രീനാരായണ ഗുരുവിന്റെ ശ്ലോകം ചൊല്ലി അരങ്ങേറ്റം കുറിക്കാനായിരുന്നു നിയോഗം. ഗുരുവിന്‍റെ ദർശനം പിന്നീട് ആ 21 കാരന്‍റെ ജീവിത ദർശനമായി മാറി. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്നത് യേശുദാസിന്റെ സ്വരത്തിലൂടെ ആസ്വാദകർ കേട്ടു.
ആൽബങ്ങള്‍ക്കും സിനിമകള്‍ക്കും വേണ്ടി അനേകം ഭക്തി ഗാനങ്ങളാണ് അദ്ദേഹം സമർപ്പിച്ചത്. ക്രിസ്തുവിന്‍റെയും അയ്യപ്പന്‍റെയും ശ്രീകൃഷ്ണന്‍റെയും നബിയുടെയും വാഴ്തത്തുപാട്ടുകളിലൂടെ ഭക്തിയുടെ വെളിച്ചം മനുഷ്യ മനസിലേക്കെത്തിച്ചു. അരാധനയിൽ നിന്ന് ആത്മീയതിയിലേക്ക് വളരുന്ന സംഗീത അർച്ചന കൂടിയായിരുന്നു അത്. സംഗീതത്തിനായി സ്വയം അർപ്പിച്ചുകൊണ്ടുള്ള പ്രാർത്ഥന നിരവധി ഭക്തിഗനങ്ങളായി ചിട്ടപ്പെടുത്തി ആലപിച്ചു. വിശ്വാസങ്ങള്‍ക്കതീതമായി സംഗീതലോകം അവയെല്ലാം സ്വീകരിച്ചു.
ഗംഗയാറ് പിറക്കുന്നു ശബരിമലയിൽ, ഒരേ ഒരു ലക്ഷ്യം ശബരിമാമല, വിശ്വം കാക്കുന്ന നാഥാ, ചെമ്പൈക്ക് നാദം നിലച്ചപ്പോള്‍, റസൂലേ നിൻകനിവാലെ, ഒരു നേരമെങ്കിലും കാണാതെ, കരുണാമയനേ കാവൽ വിളക്കേ, ഹരിവരാസനം എല്ലാം അതിനുദാഹരണങ്ങളാണ്.
പ്രണഗാനങ്ങളും വിപ്ലവ ഗാനങ്ങളും പോലെ യേശുദാസിന്റെ ഭക്തിഗാനങ്ങളും മലയാളികള്‍ ആസ്വദിച്ച് കേട്ടു. ഗാനഗന്ധർവന്‍റെ ശബ്ദത്തിൽ ദുഖിക്കുന്നവർക്കും വേദനിക്കുന്നവർക്കും ആശ്വാസമായും ഒറ്റപ്പെടുന്നവർക്ക് തുണയായി അദ്ദേഹത്തിന്റെ ഗാനങ്ങൾ. ആത്മീയ ചൈതന്യത്തെ പാടി ഉറക്കുന്ന പാട്ടെന്നാണ് സങ്കൽപ്പം. എന്നാൽ കാലങ്ങളായി ഹരിവരാസനം ആ ചൈതന്യത്തെ തൊട്ടുണർത്തുകയാണ്. സംഗീതം കൊണ്ട് എല്ലാ മനുഷ്യനെയും ഒന്നിച്ചു ചേർക്കുകയാണ്. ഗന്ധർവഗാനം മലയാളികള്‍ക്കെന്നും ഉണർത്തുപാട്ടാണ്.