രാജ്യവ്യാപകമായി പ്രേക്ഷകരുള്ള യൂട്യൂബ് ചാനൽ ആണ് തമിഴിലെ 'വില്ലേജ് കുക്കിങ് ചാനൽ'. ആറ് അംഗ സംഘം നടത്തുന്ന ചാനലിലെ കുക്കിങ് വീഡിയോകൾക്ക് മില്ല്യണിൽ കുറയാതെ കാഴ്ചക്കാർ ഉണ്ടാകാറുമുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അതിഥിയായി വന്നതോടെ ചാനലിന്റെ പ്രേക്ഷക പ്രീതി കൂടിയിരുന്നു. പിന്നാലെ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'വിക്രം' സിനിമയിൽ സംഘം അഭിനയിച്ചു.
സിനിമയ്ക്കായി ഒരു രൂപ പോലും പ്രതിഫലം കൈപ്പറ്റിയില്ലെന്ന് വ്യക്തമാക്കുകയാണ് സംഘം ഇപ്പോൾ. ചെന്നൈയിൽ തമിഴ്നാട് ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഇതേക്കുറിച്ച് മനസ്സ് തുറന്നത്.
ചാനൽ തുടങ്ങുമ്പോൾ തന്നെ പരസ്യങ്ങൾക്കായി പ്രതിഫലം കൈപ്പറ്റേണ്ടതില്ലെന്ന് തീരുമാനമെടുത്തിരുന്നു. ഇതുവരെയും ഇതിൽ മാറ്റം വരുത്തിയിട്ടില്ല. ഒരു ചോക്ലേറ്റ് കമ്പനി അവരുടെ പത്ത് സെക്കന്റ് ദൈർഘ്യമുള്ള പരസ്യ ചിത്രത്തിനായി നാലര ലക്ഷം രൂപ വാഗ്ദാനം ചെയ്തപ്പോഴും തങ്ങൾ സ്വീകരിച്ചില്ലെന്ന് സംഘം വ്യക്തമാക്കി. പണത്തിനോട് വലിയ ആഗ്രഹമില്ലെന്നും യൂട്യൂബ് വരുമാനം മതിയാകുമെന്നുമാണ് ഇവരുടെ പക്ഷം.
വി അയ്യനാർ, അദ്ദേഹത്തിന്റെ സഹോദരങ്ങളായ വി മുരുകേശൻ, വി സുബ്രഹ്മണ്യൻ, ബന്ധുക്കളായ ജി തമിൾസെൽവൻ, മുത്തുമാണിക്കം, എം പെരിയതമ്പി എന്നിവരാണ് വില്ലേജ് കുക്കിങ് ചാനലിലെ അംഗങ്ങൾ. വിക്രം സിനിമയിലെ ഒരു നിർണ്ണായക രംഗത്തിലാണ് ഇവർ പ്രത്യക്ഷപ്പെടുന്നത്. ലിയോ സിനിമയുടെ പ്രചാരണ വേളയിൽ സംവിധായകൻ ലോകേഷ് കനകരാജുമായി സംവദിക്കുന്ന സംഘത്തിന്റെ വിഡിയോയും പുറത്തുവന്നിരുന്നു. ഈ സിനിമ മാത്രമല്ല ലോകേഷിന്റെ എല്ലാ സിനിമകൾക്കും പിന്തുണയുണ്ടെന്നാണ് സംഘം അറിയിച്ചത്.
മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് കമൽഹാസൻ നടത്തിയത്. ക്രൈം ആക്ഷൻ ത്രില്ലർ ഴോണറിലുള്ള വിക്രമിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തി. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ സിനിമയായിരുന്നു വിക്രം.