ഈ അടുത്ത കാലത്ത് ഒരു മലയാളം സിനിമയ്ക്കും ലഭിക്കാത്തയത്ര ഹൈപ്പാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ 'മലൈക്കോട്ടൈ വാലിബന്' ലഭിക്കുന്നത്. ജനുവരി 25ന് സിനിമ തിയേറ്ററുകളിലെത്തുന്ന സിനിമയുടെ ആരവത്തിലാണ് ആരാധകർ. അത് ഉറപ്പിക്കും വിധമായിരിക്കും തലസ്ഥാന നഗരിയിലെ ഫാൻസ് ഷോകൾ നടക്കുക എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
നിലവിൽ തിരുവനന്തപുരത്ത് ഏഴ് സ്‌ക്രീനുകളിലാണ് ഫാൻസ് ഷോകൾ ചാർട്ട് ചെയ്തിരിക്കുന്നത്. ശ്രീ പത്മനാഭ, അജന്ത, ദേവി പ്രിയ, ആര്‍ടെക് മാള്‍, ന്യൂ 1, ന്യൂ 2, ന്യൂ 3 എന്നിവിടങ്ങളിലാണ് ഷോകൾ നടക്കുക. ഈ സ്‌ക്രീനുകളിൽ ന്യൂ 1, ന്യൂ 2, ശ്രീ പത്മനാഭ, അജന്ത എന്നീ തിയേറ്ററുകൾ ഇതിനകം ഹൗസ്‍ഫുള്‍ ആയിരിക്കുകയാണ്. ദേവി പ്രിയ, ആര്‍ടെക് മാള്‍ എന്നിവിടങ്ങളിലെ സ്ക്രീനുകൾ ഫില്ലിംഗ് ഫാസ്റ്റുമാണ്. ചിത്രത്തിന് മേൽ തങ്ങൾ നൽകുന്ന പ്രതീക്ഷകളാണ് ഇത് കാണിക്കുന്നത് എന്നാണ് പല ആരാധകരും സമൂഹ മാധ്യമങ്ങളിലൂടെ പറയുന്നത്.
ബിഗ് സ്ക്രീനിൽ വിസ്മയങ്ങൾ തീർത്തിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് വാലിബൻ.സിനിമയുടെ ദൈർഘ്യം 2 മണിക്കൂറും 7 മിനിറ്റുമാണ് എന്നാണ് സൂചന. ലിജോ-മോഹൻലാൽ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ഹിന്ദി പതിപ്പിന്റെ സെൻസർഷിപ്പ് മുംബൈയിൽ പൂർത്തിയായി. സിനിമയുടെ ഹിന്ദി പതിപ്പിന്റെ റൺടൈം 127 മിനിറ്റാണ്.
ബുദ്ധസന്യാസികളുടെ ജീവിത പശ്ചാത്തലത്തിലുള്ള ഒരു അഭ്യാസിയുടെ ജീവിതമാണ് മലൈക്കോട്ടൈ വാലിബൻ പറയുന്നതെന്നാണ് റിപ്പോർട്ട്. ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠ രാജൻ, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ, മനോജ് മോസസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിലെ പ്രശസ്തരായ താരങ്ങളും വാലിബനുവേണ്ടി അണിനിരക്കുന്നുണ്ട്.
പി എസ് റഫീക്കാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ലിജോയ്ക്കായി ക്യാമറ കൈകാര്യം ചെയ്യുകയാണ്. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. റോണക്‌സ് സേവ്യർ ആണ് വസ്ത്രാലങ്കാരം. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും 'മലൈക്കോട്ടൈ വാലിബ'ന്റെ നിർമ്മാണ പങ്കാളികളാണ്.