കെജിഎഫ് സിനിമകൾക്ക് ശേഷം മറ്റൊരു ആക്ഷൻ പാക്ക്ഡ് ചിത്രവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ പ്രശാന്ത് നീൽ. ബോക്സ് ഓഫീസിനെ ഭരിക്കാൻ പ്രഭാസിനാകും എന്ന പ്രതീക്ഷയാണ് ആരാധകർ 'സലാർ പാർട്ട് 1: സീസ്ഫയറി'നുമേൽ അർപ്പിക്കുന്നത്. രാജ്യത്തെ ആദ്യ പ്രദർശനങ്ങൾ അവസാനിക്കുമ്പോൾ ട്വിറ്ററിൽ അഭിപ്രായങ്ങൾ അറിയിക്കുകയാണ് പ്രേക്ഷകർ.
പതിവായി കുറ്റകൃത്യങ്ങൾ നടക്കുന്ന സാങ്കൽപ്പിക നഗരമായ ഖാൻസാറിനെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. അവിടെ പൃഥ്വിരാജ് കഥാപാത്രം വർദരാജ മാന്നാർ നഗരത്തിന്റെ ആധിപത്യത്തിനായി ശ്രമിക്കുന്നതും പ്രഭാസ് കഥാപാത്രം സലാർ ശത്രുക്കളോട് പോരാടുന്നതിൽ സുഹൃത്തിനൊപ്പം ചേരുന്നതുമാണ് സലാറിന്റെ ഇതിവൃത്തം.
പ്രശാന്ത് നീല്‍ മനോഹരമായ സലാറിനെ രൂപകല്പന ചെയ്തിരിക്കുന്നു എന്നാണ് ആദ്യ പ്രതികരണങ്ങൾ. പ്രഭാസ് ആരാധകരെ അദ്ദേഹത്തിന്റെ മാസ് അപ്പീൽ തൃപ്തിപ്പെടുത്തിയിട്ടുണ്ട്. ആക്ഷൻ രംഗങ്ങൾക്കും കൈയ്യടിയുണ്ട്. പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും കെമിസ്‍ട്രി വര്‍ക്കായെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
അതേസമയം ഇമോഷ്ണൽ ട്രാക്കിൽ കഥപറയുന്ന ചിത്രത്തിന് ചെറിയ ലാഗ് അനുഭവപ്പെടുന്നുണ്ടെന്ന അഭിപ്രായവുമുണ്ട്. ആദ്യ പകുതിയാണ് മികച്ചു നില്‍ക്കുന്നുവെന്നും പ്രഭാസിനെ കൃത്യമായി സംവിധായകൻ ഉപയോഗിച്ചവെന്നും കമന്റുകൾ ഉണ്ട്. എന്നാൽ കെജിഎഫ് സിനിമകളെ താരതമ്യപ്പെടുത്തി പശ്ചാത്തല സംഗീതം മികവുറ്റതായില്ലെന്നാണ് ഒരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടത്.
പ്രഭാസിന്റെ തിരിച്ചുവരവ് സംഭവിച്ചു കഴിഞ്ഞു എന്ന വിലയിരുത്തലിലാണ് ആരാധകർ. ഒരു ദിവസത്തെ വ്യത്യാസത്തിൽ രാജ്കുമാർ ഹിരാൻ- ഷാരൂഖ് ഖാൻ ചിത്രം 'ഡങ്കി'ക്കൊപ്പം ക്ലാഷ് റിലീസായ സലാർ പ്രീബുക്കിങ് കണക്കുകൾ മുതൽ മുന്നിലാണ്. റിലീസിനിപ്പുറവും സലാർ ലീഡ് നിലനിർത്തുമോയെന്ന് കണ്ട് അറിയേണ്ടതുണ്ട്.