ദൃശ്യം ഫ്രാഞ്ചൈസിക്കും ട്വൽത്ത് മാനും ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച 'നേര്' തിയേറ്ററുകളിൽ എത്തി. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തിയ ചിത്രത്തെ പ്രേക്ഷകർ സ്വീകരിച്ചെന്നു വേണം മനസിലാക്കാൻ. ആദ്യ പ്രദർശനങ്ങൾ പൂർത്തിയാകുമ്പോൾ 'പോസിറ്റീവ്' ആണ് പ്രേക്ഷക പ്രതികരണങ്ങൾ.
പിടിച്ചിരുത്തിയെന്നും പ്രതീക്ഷയുണ്ടെന്നുമായിരുന്നു ആദ്യ പകുതിയെക്കുറിച്ചുള്ള പ്രതികരണങ്ങൾ. അനശ്വര രാജനെ മുൻനിർത്തി കഥ വികസിക്കുമ്പോൾ താരത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി എന്ന അഭിപ്രായവും വന്നു. നാല് വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് മലയാളി പ്രേക്ഷകർ ആഗ്രഹിച്ച തിയേറ്റർ വിജയം സാധ്യമാകും എന്നാണ് ട്വിറ്ററിലെ പ്രതികരണങ്ങൾ നൽകുന്ന സൂചന.
ആശിർവാദ്-മോഹൻലാൽ-ജീത്തു ജോസഫ് ട്രയോ വീണ്ടും വിജയം കണ്ടു എന്ന വിലയിരുത്തലിലാണ് പ്രേക്ഷകർ. സിനിമ പൂർത്തിയാകുമ്പോൾ സിദ്ദിഖിന്റെ പ്രകടനത്തിനും കൈയ്യടി ലഭിക്കുന്നുണ്ട്. പ്രിയമണി, ജഗദീഷ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾ ഭംഗിയാക്കി എന്ന അഭിപ്രായമുണ്ട്. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നെഴുതിയ തിരക്കഥയ്ക്ക് കൈയ്യടിയുണ്ട്. മോഹൻലാലിനെ മാസായി അവതരിപ്പിക്കാൻ യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്നും മികച്ച പ്രകടനത്തോടെ താരം തിരിച്ചു വന്നിരിക്കുന്നുവെന്നും അഭിപ്രായമുണ്ട്. മുമ്പ് കണ്ടിട്ടില്ലാത്ത വിധം യാഥാർത്ഥ്യത്തോടെയാണ് കൊടതി മുറി അവതരിപ്പിച്ചതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.