ലോകസിനിമയിൽ തന്നെ സൈക്കോളജിക്കൽ ത്രില്ലർ ഴോണർ പരിശോധിച്ചാൽ പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിൽ മുൻപന്തിയിലുണ്ടാകും 2009ൽ പുറത്തിറങ്ങിയ 'ഓർഫൻ'. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ജാം കോലെറ്റ്-സെറ സംവിധാനം ചെയ്ത സിനിമയ്ക്ക് 2022ൽ 'ഓർഫൻ: ദി ഫസ്റ്റ് കിൽ' എന്ന പേരിൽ രണ്ടാം ഭാഗവും ഉണ്ടായി. വില്യം ബ്രെന്റ് ബെൽ ആയിരുന്നു സംവിധായകൻ. സിനിമയുടെ മൂന്നാം ഭാഗം അണിയറയിലാണെന്ന് വ്യക്തമാക്കുകയാണ് വില്യം ബ്രെന്റ് ഇപ്പോൾ.
'ലോർഡ് ഓഫ് മിസ്റൂൾ' എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണ് ഓർഫൻ 3യുടെ കഥ വികസിപ്പിക്കുകയാണ് താനെന്ന് സംവിധായകൻ വ്യക്തമാക്കിയത്. ആദ്യ ചിത്രം റിലീസിനെത്തി ഒരു ദശാബ്ദത്തിലധികം കഴിഞ്ഞ് ഒരുങ്ങിയ 'ഓർഫൻ: ദി ഫസ്റ്റ് കില്ലിന്റെ' വിജയത്തെ അപ്രതീക്ഷിതം എന്നാണ് സംവിധായകൻ വിശേഷിപ്പിച്ചത്. അത് തിയേറ്ററുകളിൽ എത്തിയ അതേ ദിവസം തന്നെ, ഈ ഫ്രാഞ്ചൈസിക്ക് അത്രത്തോളം സാധ്യതകൾ ഉണ്ടെന്ന് മനസിലാക്കിയതായും വില്യം ബ്രെന്റ് ബെൽ പറഞ്ഞു.
ജോൺ-കെയ്റ്റ് ദമ്പതികൾ പ്രസവത്തോടെ മരിച്ചുപോയ തങ്ങളുടെ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ ഒരു കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിക്കുന്നു. കാത്തിരിപ്പിനൊടുവില്‍ എസ്തർ എന്ന റഷ്യൻ പെൺകുട്ടിയെ അവര്‍ക്ക് ലഭിക്കുന്നു. ബുദ്ധിശക്തിയും പക്വമായ പെരുമാറ്റവും കൊണ്ട് എസ്തർ വളരെ വേഗം ദമ്പതികളുടെ മനസ് കീഴടക്കുന്നു. എന്നാൽ എസ്തർ വീട്ടിൽ എത്തുന്നതോടെ രൂപപ്പെടുന്ന പ്രശ്നങ്ങളും സംഘർഷങ്ങളുമാണ് സിനിമ. മനുഷ്യരെ കൊല്ലാൻ മടിയില്ലാത്ത എസ്തറിന്റെ മാനസികാവസ്ഥയും അവൾ ഒരു കുട്ടിയല്ലെന്നും വളർച്ച മുരടിച്ചു പോയ 33 വയസ്സുള്ള ഒരു സ്ത്രീയാണെന്നും കൂടി അറിയുന്നതോടെയാണ് കഥാഗതി മാറുന്നത്.
ശാന്തമായി തുടങ്ങിയ കഥ വൈകാതെ ത്രില്ലർ സ്വഭാവം കൈക്കൊള്ളുകയും അവസാനം വരെ പിടിച്ചിരുത്തുകയും ചെയ്യുന്നതു കൊണ്ട് ലോകമെമ്പാടും ഓർഫൻ ഫ്രാഞ്ചൈസിക്ക് ആരാധകരെ ലഭിച്ചു. വലിയ വലിയ ട്വിസ്റ്റുകൾ ഒന്നുമില്ലാതെ എത്തിയ രണ്ടാം ഭാഗവും പ്രേക്ഷക പ്രീതി നേടുന്നതിൽ പരാജയപ്പെട്ടില്ല. എന്നാൽ ഓർഫൻ: ദി ഫസ്റ്റ് കിൽ ഓർഫൻ സിനിമയുടെ പ്രീക്വൽ ആയിരുന്നു. ലീന എന്ന യുവതി എസ്തർ ആയി മാറിയതിന് പുറകിലെ കഥയിൽ നിന്നാണ് രണ്ടാം ഭാഗം തുടങ്ങുന്നത് തുടങ്ങുന്നത്. മൂന്നാം ഭാഗം എങ്ങനെയാകും കഥപറയുക എന്നതിൽ സംവിധായകൻ വിശദീകരണം നൽകിയിട്ടില്ല.