ഹോളിവുഡ് ചിത്രങ്ങൾ കാലങ്ങളായി ഉപയോഗിക്കുന്ന ഡീ ഏജിങ് സാങ്കേതിക വിദ്യ തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ സജീവ ചർച്ചയായത് 'ഇന്ത്യൻ 2' വാർത്തയായതോടെയാണ്. ചിത്രത്തില്‍ കമല്‍ഹാസൻ ഉള്‍പ്പടെയുള്ള കഥാപാത്രങ്ങള്‍ക്കായി ഡീ ഏജിങ് വിദ്യ ഉപയോഗിക്കുന്നുണ്ട്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിൽ താരത്തെയും ചെറുപ്പമായി കാണാമെന്നാണ് പുതിയ റിപ്പോർട്ട്.
സാങ്കേതികവിദ്യയുടെ സഹായത്തോടെ സിനിമയിലെ കഥാപാത്രങ്ങളുടെ പ്രായം കുറച്ച് അവതരിപ്പിക്കുന്ന വിഷ്വല്‍ ഇഫക്റ്റിനെയാണ് ഡീ ഏജിങ് എന്ന് പറയുന്നത്. അഭിനേതാക്കളുടെ പൂർവ്വകാലം അവതരിപ്പിക്കാന്‍ സമാനരൂപമുള്ള വ്യക്തികളെ കണ്ടെത്തുകയോ ബ്ലാക്ക് ആന്റ് വൈറ്റിലേക്ക് ദൃശ്യങ്ങൾ മാറ്റുകയോ ആയിരുന്നു പതിവ്. മേക്കപ്പിൻ്റെ സഹായവും ഉപയോഗപ്പെടുത്തിയിരുന്നു. ഡീ ഏജിങ് സാങ്കേതിക വിദ്യയിൽ കഥാപാത്രത്തിന്റെ യൗവനകാലം പുനസ്സൃഷ്ടിച്ച് അനുഭവവേദ്യമാക്കുകയാണ് ചെയ്യുക.
'ലിയോ'യ്ക്ക് ശേഷമുള്ള വിജയ് ചിത്രമാണ് 'ദളപതി 68'. സയൻസ് ഫിക്ഷൻ സ്വഭാവമുള്ളതായിരിക്കും സിനിമയെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ വെങ്കട് പ്രഭു വ്യക്തമാക്കിയിരുന്നു. വിജയ്‌യെ ചെറുപ്പമായി അവതരിപ്പിക്കാൻ ആറ് കോടി ചെലവ് വരുമെന്നാണ് വിവരം. സിനിമയിൽ ചെറുതല്ലാത്ത ദൈർഘ്യത്തിൽ വിജയ്‌യുടെ ചെറുപ്പകാലം ഉണ്ടാകും.
പ്രശാന്ത്, പ്രഭുദേവ, അജ്മൽ അമീർ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ, യോഗി ബാബു, വി ടി വി ഗണേഷ് തുടങ്ങിയവർക്കൊപ്പം മലയാളി താരം ജയറാമും സിനിമയുടെ ഭാഗമാകുന്നുണ്ട്. നേരത്തെ എ ആർ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം 'തുപ്പാക്കി'യിലും ജയറാം അഭിനയിച്ചിരുന്നു. 2012 ൽ പുറത്തിറങ്ങിയ ഹോളിവുഡ് സയൻസ് ഫിക്ഷൻ ചിത്രം ലൂപ്പറിന്റെ റീമേക്കാണ് ദളപതി 68 എന്നും റിപ്പോർട്ട് ഉണ്ട്. യുവൻ ശങ്കർ രാജ സിനിമയ്ക്ക് സംഗീതമൊരുക്കും. സിദ്ധാർത്ഥ നുനിയാണ് ഛായാഗ്രാഹകൻ. ദിലീപ് സുബ്ബരായനാണ് സംഘട്ടന സംവിധാനം നിർവ്വഹിക്കുക.