തിരുവനന്തപുരം: ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ ഹോമേജ് വിഭാഗത്തിൽ കെ ജി ജോർജിന്റെയും കെ രവീന്ദ്രനാഥന്റെയും ഇന്നസെന്റിന്റെയും മാമൂക്കോയയുടെയും സിനിമകൾ പ്രദർശിപ്പിക്കും. മലയാള സിനിമയ്ക്ക് അതുല്യ സംഭാവനകൾ നൽകിയ ചലച്ചിത്രകാരന്മാരെ അനുസ്മരിക്കുന്നതിനായാണ് ഹോമേജ് വിഭാഗത്തിൽ സിനിമകൾ പ്രദർശിപ്പിക്കുന്നത്.
വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാള സിനിമയ്ക്ക് പുതിയ ഭാഷ്യം നൽകിയ സംവിധായകൻ കെ ജി ജോർജിന്റെ 'യവനിക', ജെ സി ഡാനിയേൽ പുരസ്‌കാര ജേതാവ് കെ രവീന്ദ്രനാഥൻ നായർ നിർമ്മിച്ച മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക്കുകളിലൊന്നായ 'വിധേയൻ', മലയാള സിനിമയുടെ ചിരിയായിരുന്ന ഇന്നസെന്റ് പ്രധാന വേഷത്തിലെത്തിയ സിദ്ധിഖ് ചിത്രം 'റാംജി റാവു സ്പീക്കിങ്', എഴുത്തും നാടകവും സംഗീതവും നിറച്ച മലയാളികളുടെ പ്രിയപ്പെട്ട മാമുക്കോയ സംസ്ഥാന പുരസ്‌കാരത്തിന് അർഹനായ 'പെരുമഴക്കാലം' എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ നിന്ന് പ്രദർശിപ്പിക്കുന്നത്.
2015 ഐഎഫ്എഫ്‌കെയിൽ ലൈഫ് ടൈം അചീവ്‌മെന്റ് അവാർഡ് നേടിയ ഇറാനിയൻ ചലച്ചിത്രകാരൻ ദാരിയുഷ് മെഹർജുയിയുടെ 'എ മൈനർ', സ്പാനിഷ് സംവിധായകൻ കാർലോസ് സൗറ സംവിധാനം ചെയ്ത 'കസിൻ ആഞ്ചെലിക്ക', ഇബ്രാഹിം ഗോലെസ്റ്റാന്റെ സംവിധാനത്തിലൊരുങ്ങിയ 'ബ്രിക്ക് ആൻഡ് മിറർ' എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.