നടി ​ഗായത്രി വര്‍ഷയ്‌ക്കെതിരെ അധിക്ഷേപ കമന്റുകൾ; പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും ജെയിക് സി തോമസും

'ഗായത്രി വർഷ നേരിടുന്ന 'മോബ് ലിഞ്ചിങ്' നിങ്ങളിൽ എത്ര പേരെ അസ്വസ്ഥരാക്കി'
നടി ​ഗായത്രി വര്‍ഷയ്‌ക്കെതിരെ
അധിക്ഷേപ കമന്റുകൾ;  പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും ജെയിക് സി തോമസും

നടിയും സംസ്കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷ നടത്തിയ പ്രസം​ഗം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ അവര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നിരവധി അധിക്ഷേപ കമന്റുകളാണെത്തിയത്. നടി സീരിയൽ കഥാപാത്രങ്ങളെ സൂചിപ്പിച്ച് നടത്തിയ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സിപിഐഎം നേതാവ് ജെയ്ക്ക് സി തോമസ് ഈ സൈബറാക്രമണത്തിന് എതിരെ പ്രതികരണവുമായി എത്തി. ഗായത്രി വർഷ നേരിടുന്ന 'മോബ് ലിഞ്ചിങ്' നിങ്ങളിൽ എത്ര പേരെ അസ്വസ്ഥരാക്കിയെന്നു ചോദിച്ചുകൊണ്ടാണ് ജെയ്ക് ഫേസ്ബുക്കിൽ കുറിപ്പ് ആരംഭിച്ചത്.

നിഖിൽ പൈലി ഒന്ന് ആക്രമിക്കപ്പെടണം, നമ്മുടെ മുഖ്യധാരകൾക്ക് ധീരജ് രാജേന്ദ്രൻ ആരായിരുന്നു എന്നറിയണമെങ്കിൽ. മേപ്പാടി പോളിയിലെ അപർണയെ ചവിട്ടി കൊല്ലുവാൻ നോക്കിയവരുടെ പുറത്ത് ഒരു നുള്ളു മണ്ണ് വീഴണം ആരാണ് മോബ് ലിഞ്ചിങ്ങിന് ഇരയായ പെൺകുട്ടി എന്ന് പറയാൻ. ശിവരാമൻ എന്ന പാവം മനുഷ്യനെ കൊന്നു കളഞ്ഞ കെപിസിസി സെക്രട്ടറിയുടെ വെളുവെളുത്ത ഖദറിൽ ഒരൽപം ചെളിയാവണം, ആരായിരുന്നു സ്വയം ജീവനൊടുക്കിയ ശിവരാമൻ എന്ന് പറയണമെങ്കിൽ. അതാണ് കേരളത്തിലെ മുഖ്യധാരകളുടെ ലൈൻ. അഥവാ സ്പിരിറ്റ് ഓഫ് ദ് ഹവർ. അഭിനേത്രി കൂടിയായ സാംസ്‌കാരിക പ്രവർത്തക ഗായത്രി നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളിൽ എത്ര പേരെയാണ് അസ്വസ്ഥരാക്കിയത്?

മഹാഭൂരിപക്ഷത്തേയും ഒന്ന് സ്പർശിച്ചിട്ടില്ല. കാരണം അവരുടെ സംസാരം അധഃസ്ഥിതരായ മനുഷ്യർക്ക് നേരിടേണ്ടി വരുന്ന അക്രമോത്സുകമായ നീതിരാഹിത്യത്തെ കുറിച്ചായിരുന്നു, ഇന്ത്യൻ മുസൽമാന്റെ ജീവിത വഴികളിൽ പുതുമയേതുമില്ലാതായി അനുഭവിക്കുന്ന അനീതികളെ കുറിച്ചായിരുന്നു. പകരം അവർക്കു ലഭിച്ചതോ ..? സിനിമയിൽ അവർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ രംഗവും വച്ച് അറപ്പുളവാക്കുന്ന പച്ചത്തെറി വിളിക്കുന്നു. മുഖമേതുമില്ലാത്ത സൈബർ അടിമസംഘങ്ങൾ അല്ല, പക്ഷേ തെഹൽക മുതൽ ജോലിയെടുത്തു എന്നവകാശപ്പെടുന്ന പരമലോക പണ്ഡിതന്മാരുടെ ഒരു കൂട്ടം!!

അതായത് ചുരുക്കിപ്പറഞ്ഞാൽ മുഖമേതുമില്ലാത്ത അടിമകളെയല്ല, പക്ഷേ മുഖമുള്ള പരമ ലോക പ്രമുഖന്മാർക്ക് മണ്ണ് പറ്റിയാലേ നാളെ ഗായത്രി എന്ന വനിതയ്ക്ക് നേരെയും ആൾക്കൂട്ട ആക്രമണം ഉണ്ടായി എന്ന് പറയൂ. യൂത്ത് കോൺഗ്രസ് ഡിജിറ്റൽ സെൽ തലവൻ വീണ വിജയനെ എക്സാലോജിക്‌ അമ്മച്ചി എന്ന് വിളിച്ചാൽ പൊള്ളില്ല, പക്ഷേ യൂത്ത് കോൺഗ്രസ് മണ്ഡലം നേതാവിന്റെ ഒരമ്മച്ചിയുടെ ചിത്രത്തിന്റെ ചുവട്ടിൽ ഒരു കമന്റ് വരണം പൊള്ളണമെങ്കിൽ.

ഗായത്രി വർഷക്കെതിരായ സൈബർ ആക്രമണം നിന്ദ്യവും പ്രതിഷേധാർഹവുമാണെന്നാണ് ഡിവൈഎഫ്ഐയുടെ പ്രസ്താവനയിൽ പറയുന്നത്. ഇടത് സംസ്കാരിക സംഘടന പുരോഗമന കലാസാഹിത്യ സംഘവും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണ് കാണാൻ കഴിയുന്നതെന്നായിരുന്നു ഗായത്രി വർഷ പറഞ്ഞത്.​ നവകേരള സദസ്സിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു നടിയുടെ പരാമർശം. ഏത് തരത്തിലുള്ള സീരിയലുകളാണ് കാണേണ്ടതെന്ന് തീരുമാനിക്കുന്ന ഒരു ചട്ടക്കൂടമുണ്ട് ഇവിടെ. ഇതിന്റെ അടിസ്ഥാനം തീരുമാനിക്കുന്ന കോ‍ർപറേറ്റുകളെ സഹായിക്കുന്നത് നരേന്ദ്ര മോദിയും അമിത്ഷായും അടങ്ങുന്ന ഭരണകൂടമാണെന്നും ​​​​ഗായത്രി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com