2016ൽ പൃഥ്വിരാജിന്റെ കരിയറിൽ വിജയം നേടിക്കൊടുത്ത സംവിധായകനാണ് ജി മാർത്താണ്ഡൻ. ആ വർഷം റിലീസിനെത്തിയ പൃഥ്വിരാജ് ചിത്രങ്ങൾ തിയേറ്ററുകളിൽ കാര്യമായ ചലനമുണ്ടാക്കാതെ പോയപ്പോൾ 'പാവാട' തിയേറ്റർ നിറയ്ക്കുകയും സാമ്പത്തിക വിജയം നേടുകയും ചെയ്തു. കോമഡി എന്റർടെയ്‌നർ ഴോണറിൽ കഥപറഞ്ഞ ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കാൻ താരം ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തുകയാണ് സംവിധായകൻ.
ഇതേ ഴോണറിൽ കഥപറയുന്ന 'മഹാറാണി' റിലീസിന് തയാറെടുക്കുകയാണ്. സിനിമയുടെ റിലീസിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്. തനിക്ക് പാവാടയുടെ രണ്ടാം ഭാഗം ഒരുക്കാൻ താല്പര്യമുണ്ടെന്നും പൃഥ്വിരാജിനോട് പറഞ്ഞപ്പോൾ നല്ലൊരു വിഷയവുമായി മുന്നോട്ട് പോകാൻ ആവശ്യപ്പെട്ടതായും മാർത്താണ്ഡൻ പറഞ്ഞു.
പാമ്പ് ജോയ് എന്നായിരുന്നു പാവടയിലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേര്. പ്രേക്ഷകർക്ക് ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടതിനാൽ സിനിമയുടെ സീക്വലിന് സാധ്യതയുണ്ടെന്നാണ് ഇരുവരുടെയും പ്രതീക്ഷ.
മമ്മൂട്ടിയെ നായകനാക്കി 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' ആണ് മാർത്താണ്ഡൻ സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രം. 2018ൽ റിലീസിനെത്തിയ 'ജോണി ജോണി എസ് അപ്പ'യ്ക്ക് ശേഷം ഒരു ഇടവേളയെടുത്താണ് സംവിധായകൻ മഹാറാണിയുമായി എത്തുന്നത്.
റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് മഹാറാണിയിലെ കേന്ദ്ര കഥാപാത്രങ്ങൾ. 'ഇഷ്ക്', 'അടി' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് രതീഷ് രവി തിരക്കഥ രചിച്ച ചിത്രം എസ് ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലനാണ് നിർമ്മിക്കുന്നത്. ബാലു വർഗീസ്, ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, ഗോകുലൻ, കൈലാഷ്, അശ്വത് ലാൽ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദിൽ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയൻ, ഗൗരി ഗോപൻ, പ്രിയ കോട്ടയം, സന്ധ്യ മനോജ് തുടങ്ങിയവരും അഭിനേതാക്കളാണ്. നവംബർ 24ന് ചിത്രം തിയറ്ററുകളിലെത്തും.