കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബോളിവുഡിന്റെ പ്രിയ താരമായി മാറിയ നടനാണ് സൽമാൻ ഖാൻ. എന്നാൽ ഈ കാലയളവിൽ ബിഗ് സ്ക്രീൻ ഉപയോഗപ്പെടുത്താൻ തനിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് സൽമാൻ പറയുന്നത്. സംവിധായകർ തന്നോട് നീതി പുലർത്തുന്നില്ലെന്ന് തോന്നാറുണ്ടെന്നും എന്നിരുന്നാലും നിരവധി പ്രേക്ഷകരുടെ ഇഷ്ടം നേടാനായിട്ടുണ്ടെന്നും സൽമാൻ ഒരഭിമുഖത്തിൽ പറഞ്ഞു.
യുവതാരങ്ങൾ കഠിനാധ്വാനം ചെയ്യുന്നത് എത്ര പ്രധാനമാണെന്നതിനെ കുറിച്ചും സൽമാൻ സംസാരിച്ചു. 'ഒരു സിനിമ നിർമ്മിക്കുന്നതിന് വളരെയധികം പരിശ്രമം ആവശ്യമാണ്, അതിൽ ഒരു നിർമ്മാതാവിന്റെയും സംവിധായകന്റെയും പങ്ക് വളരെ വലുതാണ്. നിങ്ങൾ ചെയ്യുന്ന സിനിമയിൽ നിങ്ങൾ സംതൃപ്തനാണെങ്കിൽ, അത് കരിയറിന്റെ അവസാനമാണ്. അതല്ല, ആദ്യ സിനിമ എത്ര നന്നായാലും അടുത്ത സിനിമ ചെയ്യുമ്പോൾ അതിന്റെ പത്തിരട്ടി കൂടുതൽ കഠിനാധ്വാനം ചെയ്യുകയാണെങ്കിൽ അതിന്റെ റിസൾട്ട് മികച്ചതായിരിക്കും. യുവതാരങ്ങൾ ആ ആർജവം കാട്ടണം, സൽമാൻ വ്യക്തമാക്കി.
നമുക്ക് സന്തോഷം ലഭിക്കുന്നില്ലെങ്കിൽ എത്ര ദൂരം പോയി സിനിമ ചെയ്തിട്ടും കാര്യമില്ല. ജീവിതത്തിൽ എന്ത് സംഭവിച്ചാലും അതിനെയെല്ലാം ഒരു സൈഡിൽ ഒതുക്കി വെച്ച് വേണം ജോലിയിൽ ശ്രദ്ധ ചെലുത്താൻ. ബോളിവുഡിൽ അത്തരത്തിൽ കഷ്ടപ്പെട്ട് ഇന്ന് സിനിമയുടെ നെടുംതൂണായി മാറിയ താരങ്ങൾ തന്നെ അതിനുദാഹരണമാണ്. എന്റെ ആദ്യ ചിത്രമായ 'മെയ്നെ പ്യാർ കിയാ', ആമിർ ഖാന്റെ 'ഖയാമത് സേ ഖയാമത് തക്', ഷാരൂഖിന്റെ 'ദീവാനാ', അജയ് ദേവ്ഗണിന്റെ 'ഫൂൽ ഔർ കാന്തെ', അക്ഷയ് കുമാറിന്റെ 'ഖിലാഡി' തുടങ്ങി നിരവധി ഉദാഹരണങ്ങൾ നിങ്ങൾക്ക് മുന്നിലുണ്ട്, നടൻ കൂട്ടിച്ചേർത്തു.