സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതം സിനിമയാകുന്നതായി റിപ്പോർട്ട്. തമിഴ് താരം ധനുഷായിരിക്കും ചിത്രത്തിൽ ഇളയരാജയായി ചിത്രത്തില്‍ വേഷമിടുക. മുതിർന്ന മാധ്യമപ്രവർത്തകയായ ലത ശ്രീനിവാസാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ധനുഷിന്റെ അഭിനയ ജീവിതത്തിലെ ആദ്യ ബയോപിക് ആണിതെന്നും അത് തന്നെ ഒരു ഐക്കോണിക് വേഷത്തിലെത്താൻ കഴിയുന്നുവെന്നും ലത ശ്രീനിവാസ് കുറിച്ചു. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും 2025ൽ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇളയരാജയുടെ ബയോപിക്കിൽ ധനുഷ് നായകനാകണമെന്ന് താൻ ആഗ്രഹിക്കുന്നതായി യുവൻ ശങ്കർ രാജ പറഞ്ഞിരുന്നു.
അതേസമയം ക്യാപ്റ്റൻ മില്ലറാണ് ധനുഷിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. 'സാനി കായിദം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കന്നഡ നടൻ ശിവരാജ്‌കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ധനുഷിന്റെ സഹോദരനായാണ് നടൻ എത്തുന്നത്. പ്രിയങ്ക മോഹൻ നായികയായി എത്തുന്ന ചിത്രത്തിൽ സുൻദീപ് കിഷൻ, നിവേദിത സതീഷ്, ജോൺ കോക്കൻ, ഡാനിയൽ ബാലാജി, വിനായകൻ എന്നിവർ ഉൾപ്പെടുന്ന താരങ്ങളും അഭിനയിക്കുന്നുണ്ട്.
സംവിധാന സംരംഭം 'ഡി 50'യുടെ തിരക്കുകളിലാണ് നിലവിൽ താരമുള്ളത്. 'കർണ്ണ'ന് ശേഷം മാരി സെൽവരാജിനൊപ്പം പുതിയ സിനിമയും പ്രഖ്യാപിച്ചു കഴിഞ്ഞു. ശേഖർ കമ്മുലയ്‌ക്കൊപ്പം ഒരു പാൻ-ഇന്ത്യൻ സിനിമയും ആനന്ദ് എൽ റായിയുടെ ഹിന്ദി ചിത്രമായ 'തേരേ ഇഷ്‌ക് മേ'യും ധനുഷിന്റെതായി അണിയറയിലുണ്ട്.