'മലയാളം, ബംഗാളി ഭാഷകളിൽ നിന്നും മാത്രമാണ് കഥയ്ക്ക് പ്രാധാന്യമുള്ള ചിത്രങ്ങൾ ഉണ്ടാകുന്നത്'; സത്യരാജ്

'മലയാളം സിനിമയ്ക്ക് എന്റെ ഹൃദയത്തിൽ എപ്പോഴും സ്ഥാനമുണ്ട്. നല്ല അവസരങ്ങൾ ലഭിക്കുമ്പോഴൊക്കെഓകെ പറയാൻ മടി തോന്നാറില്ല'
'മലയാളം, ബംഗാളി ഭാഷകളിൽ നിന്നും മാത്രമാണ് കഥയ്ക്ക് പ്രാധാന്യമുള്ള ചിത്രങ്ങൾ ഉണ്ടാകുന്നത്'; സത്യരാജ്

തമിഴിൽ തിളങ്ങി മലയാളത്തിലും തെന്നിന്ത്യയിലുമൊട്ടാകെ തന്റേതായ സ്ഥാനമുറപ്പിച്ച നടനാണ് സത്യരാജ്. മലയാളത്തിൽ ക്യാരക്ട‍ർ റോളുകളിലും വില്ലനായും നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച താരത്തിന് മലയാളം സിനിമയോടുള്ള സ്നേഹവും മലയാളത്തിൽ അഭിനയിക്കുന്നതിനോടുള്ള താലപര്യവും തുറന്നു പറയുകയാണ്.

കഥാപരമായി മലയാള സിനിമകളാണ് മുന്നിൽ. അതുകൊണ്ടുതന്നെ മലയാള സിനിമ ഇഷ്ടമാണ് എന്നും മലയാളത്തിൽ നിന്നും ബംഗാളിൽ നിന്നും മാത്രമാണ് കഥയ്ക്ക് പ്രാധാന്യമുള്ള ചിത്രങ്ങൾ വരുകയെന്നുമാണ് സത്യരാജിന്റെ അഭിപ്രായം. നിരവധി മലയാളം സിനിമകൾ താൻ കണ്ടിട്ടുണ്ടെന്നും ആദ്യം കണ്ട ചിത്രം ചെമ്മീൻ ആയിരുന്നുവെന്നും നടൻ നൽകിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

'കേരളത്തോട് ഏറെ അടുത്തു കിടക്കുന്ന കോയമ്പത്തൂരാണ് ജനിച്ചതും വളർന്നതും. അതുകൊണ്ടുതന്നെ ചെറുപ്പം മുതലെ മലയാള സിനിമകൾ കാണും. ചെമ്മീൻ ആണ് ആദ്യം കണ്ട ചിത്രം. സത്യൻ മാഷിന്റെയും മധു സാറിന്റെയും നസീർ സാറിന്റെയുമൊക്കെ സിനിമകൾ ഇഷ്ടമായിരുന്നു. കഥാപരമായി അക്കാലത്ത് മലയാള സിനിമകളാണ് മുന്നിൽ. മലയാളത്തിൽ നിന്നും ബംഗാളിൽ നിന്നും മാത്രമാണ് കഥയ്ക്ക് പ്രാധാന്യമുള്ള ചിത്രങ്ങൾ വരിക. കമൽഹാസനും കുറച്ച് ചിത്രങ്ങളിൽ നായകനായിട്ടുണ്ട്. ആ സിനിമകളും കണ്ടിട്ടുണ്ട്. മലയാള പാട്ടുകളും ഇഷ്ടമാണ്. യേശുദാസ് സാർ തമിഴിൽ ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മലയാളം പാട്ടുകളാണ് എനിക്ക് ഇഷ്ടം. മലയാളം സിനിമയ്ക്ക് എന്റെ ഹൃദയത്തിൽ എപ്പോഴും സ്ഥാനമുണ്ട്. നല്ല അവസരങ്ങൾ ലഭിക്കുമ്പോഴൊക്കെ ഓകെ പറയാൻ മടി തോന്നാറില്ല.' സത്യരാജ് പറഞ്ഞു.

സിനിമയിൽ നാലരപതിറ്റാണ്ട് സജീവമായ നടൻ സിനിമ നൽകിയ സൗഭാ​ഗ്യങ്ങളിലും സന്തോഷങ്ങളിലും ഏറെ നന്ദിയുള്ളവനാണെന്നും പറഞ്ഞു.

'കോയമ്പത്തൂരിൽ നിന്ന് കോടമ്പാക്കത്തേക്ക് ഞാൻ വണ്ടി കയറുമ്പോൾ, വലിയ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ 250-ന് മുകളിൽ സിനിമകൾ ചെയ്തു. 100-ന് മുകളിൽ സിനിമകളിൽ നായകനായി. ഒരുപാട് സിനിമകളിൽ വില്ലനായി. അന്യഭാഷാ ചിത്രങ്ങളിൽ വരെയെത്തി. ഇതൊക്കെ പ്രതീക്ഷിച്ചതിനും ഒരുപാട് മുകളിലാണ്. പണ്ടൊരിക്കൽ ഒരഭിമുഖത്തിൽ ശിവാജി ഗണേശൻ ഒരു ചോദ്യം നേരിട്ടു. ഇനി ഏതെങ്കിലും വേഷം ചെയ്യാൻ ആഗ്രഹമുണ്ടോ എന്നായിരുന്നു ആ ചോദ്യം. പെരിയാറിന്റെ വേഷം ചെയ്യണമെന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. 2007-ൽ പെരിയാറിന്റെ ജീവിതം സിനിമയായപ്പോൾ ആ കഥാപാത്രം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഇങ്ങനെ ഒരുപാട് സൗഭാ​ഗ്യങ്ങൾ സിനിമ എനിക്ക് തന്നു. ഇന്ത്യയൊന്നാകെ അറിയപ്പെടുന്ന ഒരാളായി മാറിയത് സിനിമ കൊണ്ടാണ്. സിനിമ നൽകിയ സൗഭാ​ഗ്യങ്ങളിലും സന്തോഷങ്ങളിലും ഏറെ നന്ദിയുള്ളവനാണ് ഞാൻ,' നടൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com