മുഖ്യമന്ത്രിക്കൊപ്പം 'ജയിലർ' കാണാൻ യുപിയിലെത്തിയ രജനികാന്ത് യോഗി ആദിത്യനാഥിനെ സന്ദർശിച്ച വീഡിയോ വൈറലാകുന്നു. രജനികാന്ത് യോഗിയെ അഭിവാദ്യം ചെയ്ത്, കാൽതൊട്ടു വന്ദിച്ച് പൂച്ചെണ്ട് നൽകുന്നതാണ് വീഡിയോയിൽ. ജയിലർ സിനിമ യോഗി ആദിത്യനാഥിനൊപ്പം കാണുന്നതിനായാണ് രജനികാന്ത് യുപിയിലെത്തിയത്. ഹിമാലയൻ സന്ദർശനത്തിന് ശേഷമാണ് രജനികാന്ത് യുപിയിലെത്തിയത്.
വീഡിയോ വൈറലായതോടെ രജനികാന്ത് യോഗിയുടെ കാൽതൊട്ട് ഉപചാരമറിയിച്ചതിൽ നീരസമറിയിച്ച് നിരവധി പേരെത്തിയിരിക്കുകയാണ്. നടനേക്കാൾ പ്രായക്കുറവുള്ള ഒരാളെ കാൽതൊട്ടു വന്ദിക്കുന്നത് അംഗീകരിക്കാനാകില്ല എന്നാണ് പ്രതികരണം.
''എന്തൊരു കഷ്ടം, 51 കാരനായ യോഗി ആദിത്യനാഥിന്റെ പാദങ്ങൾ തൊടുന്ന 72 കാരനായ രജനികാന്ത്. ഇത് സഹിക്കാനാകുന്നില്ല."
"വിദ്വേഷ പ്രസംഗങ്ങൾക്ക് പേരുകേട്ട ഒരാളുടെ കാൽക്കൽ വീഴുന്ന ഒരു തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ. ദക്ഷിണേന്ത്യയുടെ അഭിമാനം നഷ്ടപ്പെടുകയാണ്."
"തലൈവർ എന്ന് വിളിക്കുന്നവർ ലജ്ജിക്കണം. ഇത്രയും ശക്തമായ സിനിമ പാരമ്പര്യമുള്ള രജനികന്തിനെപ്പോലുള്ള ഒരു മനുഷ്യൻ 20 വയസിന് താഴെയുള്ള ഒരാളുടെ കാലിൽ വീഴുന്നത് വെറുപ്പുളവാക്കുന്നു."
"ദ്രാവിഡർക്ക് നേരെ രജനികാന്ത് അക്ഷരാർത്ഥത്തിൽ ഒരു ബോംബാണ് വർഷിച്ചത്,'' തുടങ്ങിയ രൂക്ഷ വിമർശനങ്ങളാണ് 'X'ൽ നിറയുന്നത്. താരത്തിന്റെ പ്രവൃർത്തി ആരാധാകരെ കടുത്ത നിരാശയിലാഴ്തിയിരിക്കുകയാണ്.
അതേസമയം രജനികാന്തിന്‍റെ നിരവധി ചിത്രങ്ങള്‍ മുന്‍പ് കണ്ടിട്ടുള്ള തനിക്ക് അദ്ദേഹത്തിന്‍റെ പ്രതിഭ എന്തെന്ന് അറിയാമെന്നും ഉള്ളടക്കം നോക്കിയാല്‍ വലുതായൊന്നുമില്ലെങ്കിലും അദ്ദേഹത്തിന്‍റെ പ്രകടനം ഗംഭീരമാണെന്നും ചിത്രം കണ്ടതിനു ശേഷം ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പിടിഐയോട് പറഞ്ഞു. ഝാര്‍ഖണ്ഡില്‍ നിന്നാണ് രജനികാന്ത് ഉത്തര്‍പ്രദേശിലേക്ക് എത്തിയത്. ഝാര്‍ഖണ്ഡിലെ ഛിന്നമസ്ത ക്ഷേത്രവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണനുമായി കൂടിക്കാഴ്ചയും നടത്തി. ഞായറാഴ്ച അദ്ദേഹം അയോധ്യ സന്ദര്‍ശിക്കും.