'ഇനി പറ്റിക്കാനാകില്ല, 250 കോടിക്ക് സീരിയൽ എടുത്തിരിക്കുന്നു'; കരൺ ജോഹറിനെ വിമർശിച്ച് കങ്കണ

കൈയ്യിൽ കഥയൊന്നുമില്ലെങ്കിൽ ബോളിവുഡിൽ നിന്നും വിരമിക്കാനും പുതിയ ആളുകൾക്ക് അവസരം നൽകാനും കരണിനോട് കങ്കണ പറയുന്നു
'ഇനി പറ്റിക്കാനാകില്ല, 250 കോടിക്ക് സീരിയൽ എടുത്തിരിക്കുന്നു'; കരൺ ജോഹറിനെ വിമർശിച്ച് കങ്കണ

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കരൺ ജോഹർ ഒരുക്കുന്ന മുഴുനീള ചിത്രം 'റോക്കി ഔർ റാണി കി പ്രേം കഹാനി' ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. രൺവീർ സിങ്, ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തെ പ്രേക്ഷകർ സ്വീകരിക്കുന്നതായുള്ള വാർത്തകളാണ് ഉത്തരേന്ത്യൻ തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണൗട്ട്.

ഇന്ത്യൻ പ്രേക്ഷകരെ ഇനി പറ്റിക്കാനാകില്ല എന്നാണ് താരം പറയുന്നത്. 'യാഥാർത്ഥ്യത്തോട് ഒരു രീതിയിലും ചേർന്നു നിൽക്കാത്ത കഥാപാത്രങ്ങളുടെ ചുറ്റുപാടുകളും വസ്ത്രധാരണ രീതിയും ആളുകൾ അംഗീകരിക്കില്ല. സിനിമയിൽ കാണുന്ന തരം വീട് ഡൽഹിയിൽ എവിടെയാണുള്ളത്? കരൺ തൻ്റെ തന്നെ തൊണ്ണൂറുകളിലെ സിനിമകളെ പകർത്തുകയാണ് ചെയ്തിരിക്കുന്നത്. ഈ മണ്ടത്തരത്തിനാണോ 250 കോടി ചിലവഴിച്ചിരുക്കുന്നത്. കഴിവുള്ളവർ പുറത്തു നിൽക്കുമ്പോൾ ഇത്തരം ചിത്രങ്ങൾക്ക് പണമിറക്കാൻ ആളുകൾ തയാറാകുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല,' എന്നാണ് കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പറയുന്നത്.

കഴിഞ്ഞ ആഴ്ചയിലെ ഹോളിവുഡ് റിലീസ് 'ഓപ്പൺഹൈമറി'നോടും കങ്കണ കരൺ ജോഹർ ചിത്രത്തെ താരതമ്യപ്പെടുത്തി. 'ന്യൂക്ലിയർ ബോംബിന്റെ പിതാവ് ഓപ്പൺഹൈമറുടെ കഥപറയുന്ന ചിത്രം കാണാൻ ഇന്ത്യൻ പ്രേക്ഷകർ മൂന്നു മണിക്കൂർ ചിലവഴിക്കുമ്പോഴാണ് 250 കോടി മുടക്കി സീരിയൽ കഥയുമായി എത്തിയിരിക്കുന്നത്' എന്നാണ് കങ്കണയുടെ വിമർശനം. കൈയ്യിൽ കഥയൊന്നുമില്ലെങ്കിൽ ബോളിവുഡിൽ നിന്നും വിരമിക്കാനും പുതിയ ആളുകൾക്ക് അവസരം നൽകാനും കരണിനോട് കങ്കണ പറയുന്നു.

യഥാർത്ഥ്യത്തോട് ചേർന്നു നിൽക്കാത്ത പോഷ്-പ്രണയ കഥകൾ ഒരുക്കുന്നതിന്റെ പേരിൽ കരൺ വിമർശിക്കപ്പെടാറുണ്ട്. ഇതേ 'ടെംപ്ലെറ്റി'ൽ ഉള്ളതാണ് പുതിയ ചിത്രവും. മൾട്ടിപ്ലക്സുകളിൽ ആണ് ചിത്രം കൂടുതൽ കളക്ഷൻ നേടുന്നതെന്ന് മൂവി അനലിസ്റ്റ് തരൺ ആദർശ് ട്വീറ്റ് ചെയ്തു. 12 കോടിയായിരുന്നു ആദ്യ ദിവസത്തെ കളക്ഷൻ. കരൺ ജോഹർ ചിത്രത്തിന്റെ കോ പ്രൊഡ്യൂസറാണ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com