ഇന്ത്യൻ ഹോളിവുഡ് സിനിമാ പ്രേമികൾക്കിടയിൽ ഏറ്റവുമധികം ആരാധകരുള്ള സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. അദ്ദേഹത്തിന്റെ പുതിയ ചിത്രം 'ഓപ്പൺഹൈമർ' ജൂലൈ 21ന് റിലീസ് ചെയ്തു. ആദ്യദിനം പിന്നിടുമ്പോൾ മികച്ച പ്രകടനമാണ് സിനിമ ഇന്ത്യൻ ബോക്സോഫീസിൽ കാഴ്ചവെച്ചത്. ആദ്യദിവസത്തെ കണക്കനുസരിച്ച് ചിത്രം ഏകദേശം 13 - 13.50 കോടി രൂപ കളക്ഷൻ നേടി. ഈ വർഷം ഇന്ത്യയിൽ ഒരു ഹോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിംഗ് ദിന കളക്ഷനാണിത്.
ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞൻ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് നോളൻ ഓപ്പൺഹൈമർ ഒരുക്കിയിരിക്കുന്നത്. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബജറ്റിൽ നിർമ്മിക്കുന്ന സിനിമായാണിതെന്ന് നോളൻ മുമ്പ് പറഞ്ഞിട്ടുണ്ട്. ഐമാക്സ് ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും ഈ നോളൻ സിനിമയ്ക്കുണ്ട്.
ഓപ്പൺഹൈമറിൽ വിഎഫ്എക്സ് രംഗങ്ങള്‍ ഇല്ലെന്ന് നോളൻ വ്യക്തമാക്കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 1945ൽ ഓപ്പൺഹൈമറെന്ന ശാസ്ത്രഞ്ജന്റെ നേതൃത്വത്തിൽ നടന്ന 'ട്രിനിറ്റി ടെസ്റ്റ്' (മെക്സിക്കോയിൽ നടന്ന ആദ്യ നൂക്ലിയർ സ്ഫോടന പരീക്ഷണം) ആണ് നോളൻ സിനിമയ്ക്കു വേണ്ടി വീണ്ടും സൃഷ്ടിച്ചത്.
ക്രിസ്റ്റഫർ നോളന്റെ 'ഇൻസെപ്ഷൻ', 'ബാറ്റ്മാൻ ബിഗിൻസ്', 'ഡൺകിർക്ക്' തുടങ്ങിയ സിനിമകളിൽ പ്രധാന വേഷം അവതരിപ്പിച്ച കിലിയൻ മർഫിയാണ് ഓപ്പൺഹൈമറുടെ വേഷത്തിൽ എത്തുന്നത്. എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ് തുടങ്ങി വമ്പൻ താരനിരയും സിനിമയുടെ ഭാഗമാണ്.