'ശരിക്കും പഠാൻ എത്ര നേടി?'; ആരാധകരെ ചൊടിപ്പിച്ച് കാജോളിന്റെ ചോദ്യം

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 665 കോടി രൂപയാണ് രാജ്യത്ത് നിന്ന് പഠാൻ നേടിയത്
'ശരിക്കും പഠാൻ എത്ര നേടി?'; ആരാധകരെ ചൊടിപ്പിച്ച് കാജോളിന്റെ ചോദ്യം

ബോളിവുഡിൻ്റെ പ്രിയപ്പെട്ട താര ജോഡികളാണ് ഷാരൂഖ് ഖാനും കാജോളും. മുപ്പത് പതിറ്റാണ്ടിനിടെ ഏഴ് സിനിമകളിൽ ഒന്നിച്ചഭിനയിച്ച താരങ്ങൾ യഥാർത്ഥ ജീവിതത്തിൽ ഉറ്റ ചങ്ങാതിമാരാണ്. എന്നാൽ, അടുത്തിടെ ഒരു അഭിമുഖത്തിൽ ഷാരൂഖ് ഖാനെക്കുറിച്ച് കാജോൾ നടത്തിയ പരാമർശം ഇരുവരുടെയും സൗഹൃദത്തെ ചോദ്യം ചെയ്യുന്നതിലേയ്ക്ക് സോഷ്യൽമീഡിയയെ നയിച്ചിരിക്കുകയാണ്.

ഷാരൂഖ് ഖാൻ ചിത്രം 'പഠാൻ' ബോക്സ് ഓഫീസിൽ യഥാർഥത്തിൽ എത്രനേടി എന്ന് തമാശയായി കാജോൾ ചോദിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. തന്റെ ദീർഘകാല സുഹൃത്തായ ഷാരൂഖ് ഖാനോട് എന്താണ് ചോദിക്കാനുള്ളതെന്ന അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് 'പഠാൻ ശരിക്കും എത്രകോടിയാണ് നേടിയത്?' എന്ന് കാജോൾ ചോദിച്ചത്.

എന്നാൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ നടിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ഷാരൂഖ് ആരാധകർ. കജോളും ഷാരൂഖും ഇപ്പോഴും സുഹൃത്തുക്കളാണോ എന്നാണ് പലരും ചോദിക്കുന്നത്. യഷ് രാജ് ഫിലിംസ് നിർമ്മിച്ച സ്പൈ ത്രില്ലർ പഠാൻ, ബോക്സ് ഓഫീസിൽ എത്ര കളക്ഷൻ നേടിയിട്ടുണ്ടെന്ന് ചോദിക്കേണ്ടത് ഷാരൂഖ് ഖാനോടല്ല ആദിത്യ ചോപ്രയോടാണെന്നും ചില ആരാധകർ അഭിപ്രായപ്പെട്ടു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 665 കോടി രൂപയാണ് രാജ്യത്ത് നിന്ന് പഠാൻ നേടിയത്.

എന്നാൽ കജോളിനെ പിന്തുണച്ചും ചിലർ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. കജോളിന്റെ ചോദ്യം ന്യായമാണെന്നാണ് ഇവരുടെ പക്ഷം. ഇന്ത്യയിലെ ബോക്‌സ് ഓഫീസ് കണക്കുകൾ ഒരിക്കലും ഔദ്യോഗികമല്ലെന്നും സാധ്യതകൾ മാത്രമാണെന്നും പഠാൻ ഇത്രയും വലിയ കളക്ഷൻ നേടിയിട്ടില്ലെന്നുമാണ് ഇക്കൂട്ടരുടെ അഭിപ്രായം.

ഇതേ അഭിമുഖത്തിൽ ഷാരൂഖുമായുള്ള ഏറെകാലത്തെ തന്റെ സൗഹൃദത്തെക്കുറിച്ചും ഇപ്പോൾ ഒരുമിച്ച് സിനിമ ചെയ്യാത്തതിനെക്കുറിച്ചും കാജോൾ സംസാരിക്കുന്നുണ്ട്. 'ആദ്യ സിനിമ മുതൽ ഞങ്ങൾ സുഹൃത്തുക്കളായിയിരുന്നു. പിന്നീടും അത് തുടർന്നു. ഒരുമിച്ച് നിരവധി സിനിമകൾ ചെയ്തിരുന്നു. തുടരെ തുടരെ ഞങ്ങൾ സിനിമകൾ ചെയ്തിട്ടില്ല, രണ്ടു വർഷത്തിൽ ഒന്നെന്ന പോലെയാണ് ഞങ്ങളുടെ സിനിമകൾ. ഒരുമിച്ച് സിനിമ ചെയ്യാൻ ഒരിക്കലും ഞങ്ങൾ മുൻകൈ എടുത്തിട്ടില്ല. കഴിഞ്ഞ 30 വർഷമായി ഞങ്ങൾ സുഹൃത്തുക്കളാണ്. ആ യാത്ര അവസാനിച്ചിട്ടില്ലെന്നും ഇനിയും കൂടുതൽ സിനിമകൾ ചെയ്യുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു,' കജോൾ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com