ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും വോട്ട് എണ്ണലിന് ശേഷവും സമൂഹ മാധ്യമങ്ങളിൽ കുതിച്ച് ഉയർന്ന് രാഹുൽ ഗാന്ധി. ഇൻസ്റ്റാഗ്രാം, എക്സ്, യൂട്യൂബ് എന്നിവയിൽ ഗാന്ധിയെ പിന്തുടരുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിരിക്കുകയാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമൂഹ മാധ്യമങ്ങളിൽ പ്രതിമാസമുണ്ടാകുന്ന ഫോളോവേഴ്‌സിന്‍റെ എണ്ണത്തിലും ഇടിവ് നേരിട്ടു. കോൺഗ്രസുമായി താരതമ്യം ചെയ്യുമ്പോൾ ഫോളോവേഴ്സിന്റെ എണ്ണത്തിൽ ബിജെപിയും നരേന്ദ്രമോദിയുമാണ് മുന്നിലെങ്കിലും, തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വോട്ടെണ്ണൽ വരെയുളള മാസങ്ങളിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും പിന്തുണ കൂടിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് സമയത്തെ പ്രചാരണവും അതിനുമുമ്പ് രാജ്യവ്യാപകമായി നടത്തിയ ജോഡോ യാത്രയുടെ അപ്ഡേറ്റുകളും പൊതുജനങ്ങളിൽ നിന്ന് മികച്ച സ്വീകാര്യത നേടിയിരുന്നു. അനുബന്ധ ഫോട്ടോകളും വീഡിയോകളും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ രാഹുൽ പങ്കുവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വോട്ടെണ്ണൽ വരെയുളള കാലയളവിൽ ഇൻസ്റ്റാഗ്രാമിൽ മാത്രം രാഹുൽ ഗാന്ധിയെ പിന്തുടരുന്നവരുടെ എണ്ണം ശരാശരി 30 ശതമാനമാണ് പ്രതിമാസം വർദ്ധിച്ചത്. ഇക്കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ ഫോളോവേഴ്‌സിന്റെ വളർച്ചാ നിരക്ക് പ്രതിമാസം അഞ്ച് ശതമാനമായി കുറയുകയാണ് ചെയ്തത്. മോദിയുടെ ഫോളോവേഴ്സിൻറെ എണ്ണത്തിലും വർദ്ധനവില്ല. രാഹുൽ ഗാന്ധിയുടെ യൂട്യൂബിലും പുതിയ ഫോളോവേഴ്സ് പ്രതിമാസം 12 ശതമാനം നിരക്കിൽ വളർന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തിലെ സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസിന്റെ വളർച്ച വർദ്ധിച്ചുവെങ്കിലും ഫോളോവേഴ്സിന്റെ കാര്യത്തിൽ രാഹുൽ ഗാന്ധിയേക്കാൾ വളരെ മുന്നിലാണ് നരേന്ദ്രമോദി. എക്സിൽ മാത്രം ബിജെപിയെ ഫോളോ ചെയ്യുന്നത് 22 മില്യൺ ആളുകളാണ്.10.6 മില്യൺ പേരാണ് കോൺഗ്രസിനെ എക്സിൽ ഫോളോ ചെയ്യുന്നത്.