ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ പ്രണയം നിരസിച്ചതിന് 20 കാരിയെ യുവാവ് കുത്തിക്കൊന്നു. അഞ്ജലി അംബിഗേര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ യുവതി ഉറങ്ങിക്കിടക്കുമ്പോൾ പ്രതിയായ ഗിരീഷ് സാവന്ത് (23) മുറിയിൽ അതിക്രമിച്ച് കയറി മാരകമായി ആക്രമിക്കുകയായിരുന്നു. നേഹ ഹിരേമത് എന്ന വിദ്യാർഥിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തിയപോലെ അഞ്ജലിയെ കൊല്ലുമെന്ന് ഗിരീഷ് ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരി പറഞ്ഞു.
"ഗിരീഷ് കുറച്ചുകാലമായി എൻ്റെ സഹോദരി അഞ്ജലിയെ ശല്യം ചെയ്യുകയായിരുന്നു. അവൻ അവളോട് തൻ്റെ പ്രണയം പറഞ്ഞെങ്കിലും എൻ്റെ സഹോദരി നിരസിച്ചു. തൻ്റെ കൂടെ മൈസൂരുവിലേക്ക് ചെല്ലാന്‍ അവൻ എൻ്റെ സഹോദരിയെ നിർബന്ധിക്കുകയും ചെയ്തു," അഞ്ജലിയുടെ സഹോദരി യശോധ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഭീഷണിയെക്കുറിച്ച് പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും അവർ ആരോപിച്ചു. അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
"വീർപുര ഓനി വില്ലേജിന് സമീപമുള്ള അധികാരപരിധിയിൽ അഞ്ജലി എന്ന പെൺകുട്ടിയുടെ കൊലപാതകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ അക്രമി അവരുടെ വീടിനുള്ളിൽ കയറി കുത്തിക്കൊന്നു. ദാരുണമായ സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തുകയാണ്'', ഹുബ്ബള്ളി ധാർവാഡ് എസ്പി ഗോപാൽ പറഞ്ഞു. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിവരികയാണ്.