ബെംഗളുരു: വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തിൽ പ്രതിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ മടിക്കേരിയിലാണ് അതിക്രൂരമായ കൊലപാതകവും തുടർന്ന് പ്രതി മരിച്ച സംഭവവും അരങ്ങേറിയത്.
16 കാരിയായ മീരയെ 32 കാരനായ പ്രതി പ്രകാശ് കൊലപ്പെടുത്തിയെന്നും തല അറുത്തെടുത്ത് അതുമായി കടന്നുകളഞ്ഞെന്നുമാണ് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രകാശിനായി തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ സംശയം. പെൺകുട്ടിയുടെ തല കണ്ടെത്താനുള്ള തിരച്ചിലിലാണ് പൊലീസ്.
പ്രകാശും മീനയുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നു. 10ാം ക്ലാസ് പരീക്ഷയെഴുതിയിരിക്കുന്ന മീനയ്ക്ക് 16 വയസ്സ് മാത്രമാണ് പ്രായം. വിവാഹ വിവരം അറിഞ്ഞ് ശിശു സംരക്ഷണ വകുപ്പ് സംഘം സ്ഥലത്തെത്തുകയും വിവാഹം തടയുകയും ചെയ്തു. വിവാഹം നടത്തുന്നത് നിയമവിരുദ്ധമാണെന്നും വിവാഹവുമായി മുന്നോട്ട് പോയാൽ പോക്സോ ആക്ട് പ്രകാരം കേസെടുക്കേണ്ടി വരുമെന്നും പെൺകുട്ടിയുടെ കുടുംബത്തെ അറിയിച്ചു. പെൺകുട്ടിയുടെ കുടുംബത്തെ കൗൺസിലിങ് നടത്തി. തുടർന്ന് പെൺകുട്ടിയുടെ കുടുംബം വിവാഹം താത്കാലികമായി നിർത്തി വെക്കുകയും പെൺകുട്ടിക്ക് 18 വയസ്സാകുമ്പോൾ നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തു.
എന്നാൽ ഇത് അംഗീകരിക്കാൻ പ്രകാശ് തയ്യാറായില്ല. ഇയാൾ പെൺകുട്ടിയുടെ വീട്ടിലേക്ക് ആയുധവുമായി അതിക്രമിച്ച് കയറി കുടുംബത്തെ ആക്രമിച്ചു. അച്ഛനെ മർദ്ദിച്ചു, അമ്മയെ ആയുധമുപയോഗിച്ച് മുറിപ്പെടുത്തി. പെൺകുട്ടിയെ വീട്ടിൽ നിന്ന് വലിച്ചിറക്കി പുറത്തേക്ക് കൊണ്ടുപോയി, വലിച്ചിഴച്ച് 100 മീറ്റർ അകലെ വച്ച് കൊലപ്പെടുത്തി. തുടർന്ന് ഇയാൾ പെൺകുട്ടിയുടെ തല വെട്ടിയെടുത്ത് അതുമായി കടന്നുകളയുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. പെൺകുട്ടിയുടെ അച്ഛനും അമ്മയും ആശുപത്രിയിൽ ചികിത്സയിലാണ്.