ഇഡിക്ക് തിരിച്ചടി; അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

ജൂണ്‍ ഒന്നു വരെയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്
ഇഡിക്ക് തിരിച്ചടി; അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂണ്‍ ഒന്നു വരെയാണ് സുപ്രീം കോടതി കെജ്‌രിവാളിന് ഇടക്കാലജാമ്യം അനുവദിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വിശദ വാദം നടന്ന കേസില്‍ ജാമ്യം നല്‍കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അസാധാരണ കേസില്‍ പ്രത്യേക അധികാരമുപയോഗിച്ചാണ് തിരഞ്ഞെടുപ്പ് കാലത്ത് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുന്നതെന്നാണ് സുപ്രിംകോടതി അന്ന് നിലപാട് എടുത്തത്. കെജ്‌രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധി. 21 ദിവസത്തേക്കാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഇടക്കാല ജാമ്യം അനുവദിച്ചാലും ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കരുത് എന്ന് നേരത്തെ കേസ് പരിഗണിക്കവെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക മൗലികാവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തെ ഇഡി ശക്തമായി എതിര്‍ത്തിരുന്നു. ഇടക്കാല ജാമ്യം നല്‍കുന്നത് തടയാനായി ഇന്ന് രാവിലെതന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്രിവാളിനെതിരെ കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു.

ഇടക്കാല ജാമ്യം നല്‍കിയാല്‍ തിരഞ്ഞെടുപ്പിന്റെ പേരില്‍ അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ രാഷ്ട്രീയക്കാര്‍ക്ക് സാഹചര്യമൊരുക്കുകയാണ് ചെയ്യുന്നതെന്നും ഇഡി വാദം ഉന്നയിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഇടക്കാല ജാമ്യത്തില്‍ തീരുമാനമെടുത്തത്. ഇഡിയുടെ പലവാദങ്ങളും തള്ളിയാണ് ഇപ്പോള്‍ കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com