കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി മേയ് 20 വരെ നീട്ടി

പ്രത്യേക സിബിഐ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്
കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി മേയ് 20 വരെ നീട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. മേയ് 20 വരെയാണ് കെജ്‌രിവാളിന്റെ കാലാവധി നീട്ടി ഡല്‍ഹി റോസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടത്. അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി വിധി പറഞ്ഞത്. ഇതിനിടെ അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള വാദം സുപ്രീംകോടതി ഇപ്പോള്‍ കേള്‍ക്കുകയാണ്. സിബിഐ കോടതി കസ്റ്റഡി കാലാവധി നീട്ടിയെങ്കിലും സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് ജയില്‍ മോചിതനാകാം. ഇതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ വ്യക്തത വേണമെന്ന് സുപ്രീംകോടതി ഇഡിയോട് ആരാഞ്ഞിരുന്നു. അറസ്റ്റിനായുള്ള നിബന്ധനകള്‍ ഇഡി പാലിച്ചോയെന്ന് പരിശോധിക്കും. അന്വേഷണം എന്തിന് രണ്ട് വര്‍ഷം നീണ്ടുവെന്നും ഇഡിയോട് കോടതി ചോദിച്ചു.

കെജ്രിവാളിന്റെ അറസ്റ്റിന് രണ്ട് വര്‍ഷം എടുത്തത് നല്ലതല്ലെന്ന് വ്യക്തമാക്കിയ കോടതി, ഇഡിയുടെ അന്വേഷണത്തിന്റെ സ്വഭാവവും യുക്തിയും പരിശോധിക്കണമെന്നും നിരീക്ഷിച്ചു. അരവിന്ദ് കെജ്രിവാളിന്റെയും മനിഷ് സിസോദിയയുടെയും അറസ്റ്റില്‍ വ്യക്തത വരുത്തണമെന്നും സുപ്രിംകോടതി പറഞ്ഞു. തുടക്കം മുതലുള്ള കേസ് ഫയല്‍ ഹാജരാക്കാനും ഇഡിക്ക് നിര്‍ദേശമുണ്ട്. കെജ്രിവാളിനെ കുറ്റവിമുക്തനാക്കണോയെന്നല്ല പരിശോധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് സംബന്ധിച്ചാണ് പരിശോധന, കുറ്റവിമുക്തനാക്കാനല്ല. വിളവെടുപ്പ് പോലെ 6 മാസത്തിലൊരിക്കലല്ല പൊതു തിരഞ്ഞെടുപ്പ്, 5 വര്‍ഷത്തിലൊരിക്കലാണ്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രത്യേക പരിഗണനയില്ല. അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി കേസ് അസാധാരണമെന്നും കോടതി.

അരവിന്ദ് കെജ്രിവാള്‍ മറ്റൊരു കേസിലും പ്രതിയല്ല, സ്ഥിരം കുറ്റവാളിയല്ലെന്ന് കോടതി പറഞ്ഞു. ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിലാണ് സുപ്രിംകോടതിയുടെ മറുപടി. ഇടക്കാല ജാമ്യം നല്‍കണോയെന്നതില്‍ ഉച്ചയ്ക്ക് ശേഷം വാദം കേള്‍ക്കും. ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കരുതെന്നാണ് ഇഡിയുടെ ആവശ്യം. സാധാരണക്കാര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും ഇഡി വാദിച്ചു. ഇഡിയുടെ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജിയില്‍ വാദം നീണ്ടാല്‍ ഇടക്കാല ജാമ്യം നല്‍കുമെന്നായിരുന്നു സുപ്രിംകോടതി നേരത്തെ നിലപാട് വ്യക്തമാക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com