ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുസ്ലിം പ്രീണനം നടത്തുന്നുവെന്ന് ചിത്രീകരിക്കുന്ന വീഡിയോ നീക്കാന്‍ ബിജെപിക്ക് നിര്‍ദേശം. കര്‍ണ്ണാടക ബിജെപിയുടെ എക്‌സ് ഹാന്‍ഡിലിലെ വിദ്വേഷ വീഡിയോ നീക്കാനാണ് നിര്‍ദേശം നല്‍കിയത്. അടിയന്തരമായി വീഡിയോ നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. വീഡിയോക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി മൂന്ന് ദിവസം കഴിഞ്ഞാണ് നടപടി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്ലിം വിഭാഗങ്ങള്‍ക്ക് വലിയ ധനവിഹിതം അനുവദിക്കുന്നതായി കാണിക്കുന്ന വീഡിയോ കര്‍ണാടക ബിജെപിയുടെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റു ചെയ്തിരുന്നു.
ശനിയാഴ്ചയാണ് ബിജെപിയുടെ കര്‍ണാടക ഘടകത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പതിനേഴ് സെക്കന്റ് ദൈര്‍ഘ്യമുള്ള അനിമേറ്റഡ് വീഡിയോ പോസ്റ്റ് ചെയ്തത്. SC/ST/OBC വിഭാഗക്കാർക്ക് മാത്രം അർഹതപ്പെട്ട ഫണ്ടുകൾ രാഹുൽഗാന്ധിയും, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്ലീങ്ങൾക്ക് നൽകുന്നുവെന്ന് ദൃശ്യവത്ക്കരിക്കുന്നതാണ് ബിജെപിയുടെ ആനിമേഷൻ വീഡിയോ. രാഹുല്‍ ഗാന്ധിയും സിദ്ധാരാമയ്യയും മുസ്ലിം എന്ന് എഴുതിയ മുട്ട പക്ഷിക്കൂടില്‍ ഇടുന്നു. ഈ മുട്ടകള്‍ വിരിയുമ്പോള്‍, മുസ്ലിം എന്നെഴുതിയ മുട്ട വിരിഞ്ഞുണ്ടായ തൊപ്പി ധരിച്ച വലിയ പക്ഷിക്കുഞ്ഞിന് മാത്രം രാഹുല്‍ ഗാന്ധി 'ഫണ്ട്‌സ്' എന്നെഴുതിയ ഭക്ഷണം നല്‍കുന്നു. ഇത് സിദ്ധരാമയ്യ നോക്കി നില്‍ക്കുന്നു. ഭക്ഷണം ലഭിച്ച് വലുതായ പക്ഷി, ഭക്ഷണം ലഭിക്കാത്ത മറ്റ് മൂന്ന് പക്ഷിക്കുഞ്ഞുങ്ങളേയും കൂട്ടില്‍ നിന്ന് പുറത്താക്കുന്നു. ഇത് കണ്ട് സിദ്ധരാമയ്യ ചിരിക്കുന്നു. ഇതായിരുന്നു വീഡിയോയുടെ ഉള്ളടക്കം.
വിദ്വേഷ വീഡിയോയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ, ബിജെപി കര്‍ണാടക പ്രസിഡന്റ് ബി വൈ വിജയേന്ദ്ര, ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ എന്നിവര്‍ക്കെതിരെ കേസ് എടുത്തത്.