സമയ പരിമിതി; ലാവ്‌ലിന്‍ കേസ് ഇന്നും പരിഗണിച്ചില്ല

ഈ മാസം പതിനേഴിനകം പരിഗണിക്കപ്പെട്ടില്ലെങ്കില്‍ എസ്എന്‍സി ലാവ്‌ലിന്‍ കേസ് അവധിക്കാലത്തിന് ശേഷമാകും സുപ്രീംകോടതി പരിഗണിക്കുക
സമയ പരിമിതി; ലാവ്‌ലിന്‍ കേസ്  ഇന്നും പരിഗണിച്ചില്ല

ന്യൂഡൽഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ സിബിഐയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്നും പരിഗണിച്ചില്ല. ഹര്‍ജിയില്‍ മറ്റൊരു ദിവസം സുപ്രീംകോടതി അന്തിമ വാദം കേള്‍ക്കും. പിണറായി വിജയനെ പ്രതിപട്ടികയിൽ നിന്നൊഴിവാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായുള്ള കരാര്‍ വഴി 86.25 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്നാണ് സിബിഐയുടെ വാദം. സുപ്രീംകോടതിയുടെ ഇന്നത്തെ പരിഗണനാ പട്ടികയില്‍ 113-ാം നമ്പര്‍ ആയി സിബിഐ അപ്പീല്‍ ഇടം നേടിയിരുന്നു. എന്നാല്‍ തൊട്ട് മുന്‍പ് പരിഗണിച്ച രണ്ട് കേസുകളിലെ വാദം ഏറെനേരം നീണ്ടു. തുടര്‍ന്ന് സമയ പരിമിതി മൂലം അപ്പീല്‍ മറ്റൊരുദിവസം പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.

ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി. വാദം അറിയിക്കാന്‍ ഒരുദിവസം വേണമെന്നായിരുന്നു സിബിഐ നേരത്തെതന്നെ സുപ്രീംകോടതിയെ അറിയിച്ചത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹര്‍ജി സുപ്രീംകോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റിയത്. ഈ മാസം പതിനേഴിനകം പരിഗണിക്കപ്പെട്ടില്ലെങ്കില്‍ എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി അവധിക്കാലത്തിന് ശേഷമാകും പരിഗണിക്കുക. അവധിക്കാലത്തിന് ശേഷം പരിഗണനാ വിഷയങ്ങള്‍ അനുസരിച്ച് മറ്റൊരു ബെഞ്ചിലേക്ക് എസ്എന്‍സി ലാവ്‌ലിന്‍ കേസ് മാറും. ആറര വര്‍ഷത്തിനിടെ ഇതുവരെ 31 തവണയാണ് സിബിഐയുടെ അപ്പീല്‍ സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്.

എന്നാല്‍ സമയപരിമിതി മൂലവും സിബിഐയുടെ താല്‍പര്യം പരിഗണിച്ചും പലതവണ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി. സിബിഐ നല്‍കിയ അപ്പീല്‍ ആറര വര്‍ഷത്തിലധികമായി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള ഏഴ് പേരെയാണ് 2013 നവംബറില്‍ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ഒഴിവാക്കിയത്. ഈ വിധി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com