പട്ന: ബജ്റംഗബലി കൃപയിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വോട്ട് ചോദിച്ച് സിപിഐഎം സ്ഥാനാർത്ഥി. ബിഹാറിലെ ഖഗഡിയ ലോക്സഭാ മണ്ഡലത്തിലെ സിപിഐഎം സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററിലാണ് ഹനുമാൻ പ്രത്യക്ഷപ്പെട്ടത്. ഹനുമത് ജയന്തി ദിനത്തിലിറങ്ങിയ പോസ്റ്ററിൽ പാർട്ടിയുടെ ചുവപ്പ് നിറത്തേക്കാൾ കൂടുതലുള്ളതും കാവി നിറമാണ്. ഭക്ത ജനങ്ങളുടെയും വിശ്വാസികളുടെയും വികാരങ്ങൾ ഉൾക്കൊള്ളുക എന്ന അടവ് നയമാണ് പാർട്ടി സംസ്ഥാനത്ത് സ്വീകരിക്കുന്നത്. ചിഹ്നം നിലനിർത്താനുള്ള ജീവന്മരണ പോരാട്ടത്തിൽ സിപിഐഎം ഇവിടെ അടവുനയങ്ങളെല്ലാം പുറത്തെടുക്കുന്നുണ്ട്.
ശക്തമായ ജാതി സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ഖഗഡിയ. പ്രദേശത്തെ ഭൂരിപക്ഷ ജാതിയായ ഖുശ്വാഹ സമുദായക്കാരനായ പാർട്ടി ജില്ലാ സെക്രട്ടറി കൂടിയായ സഞ്ജയ് കുമാറിനെയാണ് പാർട്ടി ഇവിടെ മത്സരിപ്പിക്കുന്നത്. ജാതിയുടെ മുൻ തൂക്കം വോട്ടാക്കി മാറ്റാൻ സ്ഥാനാർത്ഥിയുടെ പേര് സമൂഹമാധ്യമങ്ങളിലും പോസ്റ്ററുകളിലും സഞ്ജയ് കുമാർ ഖുശ്വാഹ എന്നു ജാതിവാലിട്ട് എഴുതിയിട്ടുമുണ്ട്. ബിഹാറിൽ ഇന്‍ഡ്യാ സഖ്യം സിപിഐഎമ്മിന് അനുവദിച്ച ഏക സീറ്റായ ഖഗഡിയയിൽ ക്യാമ്പ് ചെയ്ത് തന്നെ പ്രവർത്തിക്കുകയാണ് സംസ്ഥാനത്തെ ഇടത് നേതാക്കൾ. ഇരുപതു വർഷത്തിനു ശേഷം ബിഹാറിൽ നിന്നൊരു സിപിഐഎം അംഗത്തെ ലോക്സഭയിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പ്രവർത്തകരും.
ഖഗഡിയ മണ്ഡലത്തിലെ രാഷ്ട്രീയ, സാമൂഹിക ഘടകങ്ങളെല്ലാം പാർട്ടി സ്ഥാനാർത്ഥിക്ക് അനുകൂലമാണെന്നാണ് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ അവധേഷ് കുമാറിന്റെ അവകാശ വാദം. സഖ്യത്തിൽ കൂടെയുള്ള ആർജെഡി നേതാവ് തേജസ്വി യാദവും വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നിയും ഖഗഡിയയിൽ സിപിഎം സ്ഥാനാർത്ഥിക്കായി വിപുലമായ പ്രചാരണം നടത്തുന്നുണ്ട്. പ്രമുഖ സ്വർണ്ണ വ്യാപാരിയായ രാജേഷ് വർമയാണ് ഇവിടെ എൻഡിഎയുടെ സ്ഥാനാർത്ഥി.