'ഇന്‍ഡ്യ സഖ്യം രൂപീകരിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചയാള്‍'; അര്‍വിന്ദറിന്റെ രാജിയില്‍ സഞ്ജയ് സിംഗ്

മല്ലികാര്‍ജുന്‍ ഖര്‍ഗെ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി എന്നാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു
'ഇന്‍ഡ്യ സഖ്യം രൂപീകരിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചയാള്‍'; അര്‍വിന്ദറിന്റെ രാജിയില്‍ സഞ്ജയ് സിംഗ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് അര്‍വിന്ദര്‍ സിംഗ് ലവ്ലി ഡല്‍ഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചതില്‍ പ്രതികരിച്ച് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ്. അര്‍വിന്ദര്‍ സിംഗ് ലവ്‌ലിയുടെ രാജി കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. അതില്‍ പ്രശ്‌ന പരിഹാരം കോണ്‍ഗ്രസ് കണ്ടെത്തും. മല്ലികാര്‍ജുന്‍ ഖര്‍ഗെ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി എന്നാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ലവ്‌ലിയുടെ രാജി തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. തിരഞ്ഞെടുപ്പില്‍ ജനങ്ങളാണ് പോരാടുന്നത്. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യ രൂപീകരണത്തിന് മികച്ച ഇടപെടല്‍ ലവ്‌ലി നടത്തിയതാണ്. ഇന്‍ഡ്യ സഖ്യം രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവാണ്. ഇപ്പോള്‍ എന്ത് കൊണ്ടാണ് സഖ്യത്തിന് എതിരെ പറയുന്നതെന്നറിയില്ല. കെജ്രിവാളിന്റെ അറസ്റ്റ് നടന്നപ്പോള്‍ ആദ്യമെത്തിയ നേതാവും ലവ്‌ലിയാണ്. അതിന് അദ്ദേഹത്തോട് നന്ദിയുണ്ടെന്നും ആം ആദ്മി നേതാവ് പറഞ്ഞു.

ശനിയാഴ്ചയാണ് അരവിന്ദര്‍ സിംഗ് ലവ്ലി രാജി കൈമാറിയത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിനേയും ഇന്‍ഡ്യ സഖ്യത്തേയും പ്രതിരോധത്തിലാക്കിയാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെ രാജി സമര്‍പ്പണം. ഇതോടെ അനുനയ നീക്കവുമായി ദേശീയ നേതൃത്വം നേരിട്ട് ഇടപ്പെട്ടിരുന്നു.

ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ പ്രതിഷേധിച്ചാണ് രാജി. കൂടാതെ ലോക്സഭ സ്ഥാനാര്‍ഥി നിര്‍ണയത്തിലും അരവിന്ദറെ നേതൃത്വം പരിഗണിച്ചിരുന്നില്ല. ഇതിലെല്ലാമുള്ള അതൃപ്തിയാണ് അദ്ദേഹത്തിന്റെ നീക്കത്തിന് കാരണം. പ്രശ്ന പരിഹാരത്തിന് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ അധ്യക്ഷന്റെ രാജി കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമെന്ന് ആം ആദ്മി പാര്‍ട്ടി നേതൃത്വം പ്രതികരിച്ചിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തന്നെ പ്രതികരിക്കട്ടെയെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് പ്രതികരിച്ചത്. കോണ്‍ഗ്രസ് തങ്ങളുടെ സഖ്യകക്ഷിയാണെന്നും സൗരഭ് പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com