ലഖ്നൗ: ഭാര്യ അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഹർദോയിയിലാണ് സംഭവം. യോഗേഷ് കുമാർ (38) ആണ് ഭാര്യ മണികർണിക കുമാരിയുടെ (28) മരണത്തിന് അടുത്ത ദിവസം സ്വയം ജീവനൊടുക്കിയത്. ആറ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
'ഒന്നിച്ചു ജീവിച്ചു, ഒന്നിച്ചു മരിക്കുന്നു' എന്ന് കുറിപ്പെഴുതി വച്ചാണ് യോഗേഷ് ആത്മഹത്യ ചെയ്തത്. സ്കൂൾ അധ്യാപകനായിരുന്നു ഇയാൾ. ലഖ്നൗ- ഹർദോയി ഹൈവേയിലുണ്ടായ അപകടത്തിലാണ് തിങ്കളാഴ്ച മണികർണിക മരിച്ചത്. തഡിയാവാനയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നഴ്സായിരുന്നു മണികർണിക. രാവിലെ അവിടേക്ക് പോകുമ്പോൾ മണികർണികയുടെ സ്കൂട്ടറിൽ അജ്ഞാതവാഹനം ഇടിച്ചാണ് അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി ഐഡി കാർഡിന്റെ സഹായത്തോടെ മണികർണികയെ തിരിച്ചറിയുകയും മരണവിവരം യോഗേഷിനെ അറിയിക്കുകയുമായിരുന്നു.
തിരികെ വീട്ടിലെത്തിയ യോഗേഷ് മുറിയിൽ കയറി വാതിലടച്ചു. ഏറെ നേരമായിട്ടും യോഗേഷിനെ കാണാത്തതിനാൽ അന്വേഷിച്ചു വന്ന അയൽവാസിയാണ് കതക് പൊളിച്ചതും യോഗേഷിനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.