അഹമ്മദാബാദ്: ആൺകുഞ്ഞ് വേണമെന്ന ആഗ്രഹത്തെ തുടർന്ന് രണ്ടുവിവാഹം ചെയ്ത്, ഇപ്പോൾ കാമുകിക്കായി രണ്ടുപേരേയും ഉപേക്ഷിച്ച 58കാരനെതിരെ പരാതി നൽകി ഭാര്യമാർ. ഖേഡയിലെ കത്‌ലാല്‍ ടൗണിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഭര്‍ത്താവിനും കാമുകിക്കും കാമുകിയുടെ ബന്ധുക്കള്‍ക്കുമെതിരെയാണ് ഭാര്യമാർ പരാതി നല്‍കിയിരിക്കുന്നത്. വിഷയത്തിൽ ആദ്യ ഭാര്യയെ പരാതിക്കാരിയും രണ്ടാമത്തെ ഭാര്യയെ സാക്ഷിയുമാക്കി കത് ലാൽ പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ ഖേഡയിലാണ് സംഭവം.
ഇയാളുടെ 18-ാമത്തെ വയസിൽ 15കാരിയെയാണ് ആദ്യം വിവാഹം ചെയ്തത്. ദമ്പതികളുടെ ആറുവർഷത്തെ ജീവതത്തിൽ രണ്ട് പെൺമക്കളുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇയാൾക്ക് ആൺകുഞ്ഞ് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനായി മറ്റൊരു വിവാഹം കഴിക്കണമെന്ന് ആഗ്രഹം ഇയാൾ പ്രകടിപ്പിച്ചു. വേറെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നാവശ്യം പ്രകടിപ്പിച്ചുകൊണ്ട് ഭാര്യയെ നിർബന്ധിച്ചു. തുടർന്ന് 2000ൽ ആദ്യഭാര്യയുടെ സമ്മതത്തോടെ ഇയാൾ രണ്ടാമത് വിവാഹം കഴിച്ചു. രണ്ടാമത് വിവാഹം കഴിച്ചെങ്കിലും ആദ്യം ബന്ധം നിയമപരമായി ഒഴിവാക്കിയിട്ടുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
രണ്ടാമത്തെ വിവാഹത്തിൽ രണ്ട് മക്കളാണുണ്ടായത്. ഒരാൺകുട്ടിയും ഒരു പെൺകുട്ടിയുമായിരുന്നു. നാല് മാസം മുമ്പ് ഇയാളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉള്ളതായി രണ്ടാമത്തെ ഭാര്യ ശ്രദ്ധിക്കാൻ തുടങ്ങി. അപ്പോഴാണ് ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. തുടർന്ന് കാമുകിയെ സ്വന്തമാക്കാൻ ഇയാൾ രണ്ട് ഭാര്യമാരെയും ഉപേക്ഷിച്ചു. ശേഷം കാമുകിയുമായി ഒരുമിച്ച് താമസിക്കാൻ തുടങ്ങി. എന്നാൽ ഭാര്യമാർ ഇയാളും കാമുകിയും താമസിക്കുന്നിടത്ത് ചെന്ന് ഇരുവരെയും കാണുകയും മടങ്ങിവരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. പക്ഷേ ഇയാളും കാമുകിയും ബന്ധുക്കളും ചേർന്ന് ഭാര്യമാരെ തല്ലിയോടിച്ചു. തുടർന്നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.