ഡൽഹി: മധുരം കഴിച്ച് പ്രമേഹം വർധിപ്പിച്ച് മെഡിക്കൽ ജാമ്യം നേടാനാണ് അരവിന്ദ് കെജ്‍രിവാളിന്റെ ശ്രമമെന്ന ഇഡി വാദം എതിർത്ത് കോടതിയിൽ അദ്ദേഹത്തിന്റെ അഭിഭാഷകർ. പ്രമേഹരോഗിയായ കെജ്‍രിവാളിന് ഇൻസുലിൻ അനുവദിക്കണമെന്ന ഹർജി പരിഗണിക്കുമ്പോഴാണ് റോസ് അവന്യു കോടതിയിൽ മധുരം സംബന്ധിച്ച വാദപ്രതിവാദങ്ങളുയർന്നത്.
48 തവണയാണ് കെ്ജരിവാൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന ആഹാരം കഴിച്ചത്. ഇതിൽ മൂന്നു തവണയായി മൂന്ന് മാമ്പഴം മാത്രമാണ് അദ്ദേഹം കഴിച്ചത്. പ്രസാദമായി ഒരിക്കൽ ആലുപൂരിയും കഴിച്ചു. മാമ്പഴത്തിലെ ഗ്ലിസമിക് ഇൻഡക്സ് (51) വെള്ള ചോറിലേതിലും (73) കുറവാണ്. അത് ഡയറ്റിൽ അനുവദനീയവുമാണെന്ന് കെജ്‍രിവാളിന്റെ അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി കോടതിയിൽ വാദിച്ചു.
ജയിലിൽ കെജ്‍രിവാളിന് ഇൻസുലിൻ അനുവദിക്കുന്നില്ലെന്നും ഇത് അദ്ദേഹത്തെ കൊല്ലാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും എഎപി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രമേഹനില ഉയർത്തി മെഡിക്കൽ ജാമ്യം നേടാനായി കെജ്‍രിവാൾ മാമ്പഴവും ആലുപൂരിയും മധുരപലഹാരങ്ങളും ധാരാളമായി കഴിക്കുകയാണെന്ന് ഇഡി വാദിച്ചതിനു പിന്നാലെയാണ് എഎപി ഈ ആരോപണം ഉന്നയിച്ചത്. കെജ്‍രിവാൾ ആറ് തവണ കഴിച്ചതും ഷുഗർഫ്രീ പലഹാരങ്ങളായിരുന്നെന്ന് അഭിഭാഷകൻ പറഞ്ഞു. ഏപ്രിൽ ഒന്നിലെ ഉത്തരവ് പ്രകാരം ഷുഗർ ലെവൽ നിലനിർത്താൻ കെജ്‍രിവാളിന് ഗ്ലൂക്കോസ്, മിഠായികൾ, വാഴപ്പഴം എന്നിവ കഴിക്കാവുന്നതാണെന്നും ഇഡി ആരോപണത്തിന് മറുപടിയായി അഭിഭാഷകൻ കോടതിയെ അറിയിച്ചു.
'അവർ പറയുന്നത് കെജ്‍രിവാൾ പ്രമേഹരോഗിയാണെന്നും കൂടുതൽ മധുരം കഴിച്ച് കോടതിയിൽ പോയി ജാമ്യം നേടാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നുമാണ്. എന്തൊരു പരിഹാസ്യമാണ് ഇഡി നീക്കം'- മനു അഭിഷേക് സിംഗ്വി പ്രതികരിച്ചു.