ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ കോളേജ് കാമ്പസിനുള്ളിൽ കോൺഗ്രസ് കോർപ്പറേറ്ററുടെ മകളെ മുൻ സഹപാഠി കുത്തിക്കൊന്നു. നിരഞ്ജൻ ഹിരേമത്തിൻ്റെ മകൾ നേഹ(23)യാണ് കൊല്ലപ്പെട്ടത്. പ്രതി ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിവിബി കോളേജിലെ ഒന്നാം വർഷ എംസിഎ വിദ്യാർത്ഥിനിയായിരുന്നു നേഹ. നേഹയുടെ മുൻ സഹപാഠിയായിരുന്നു 23-കാരനായ ഫയാസ്.
ഫയാസ് നേഹയെ കത്തികൊണ്ട് പലതവണ കുത്തുന്നതും ഓടിപ്പോകുന്നതും കാമ്പസിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കോളേജ് അധികൃതരും മറ്റ് വിദ്യാർത്ഥികളും ചേർന്ന് നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒന്നാം സെമസ്റ്റർ എംസിഎ പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
ഇരുവരുടെയും സൗഹൃദം കോളേജ് മാനേജ്‌മെൻ്റും നേഹയുടെ മാതാപിതാക്കളും എതിർത്തതോടെ ഫയാസുമായി നേഹ അകന്നുതുടങ്ങിയെന്നും ഇതിൻ്റെ പേരിലാണ് ഇയാൾ യുവതിയെ കുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. നേഹയെ കോളേജിൽ പോകുന്നത് മാതാപിതാക്കളും തടഞ്ഞിരുന്നു. ബെലഗാവി ജില്ലയിൽ താമസിക്കുന്ന ഫയാസ് ദിവസങ്ങളായി നേഹയെ പിന്തുടരുകയായിരുന്നുവെന്നും വൃത്തങ്ങൾ പറയുന്നു.