ജാമ്യം കിട്ടാന്‍ മധുരം കഴിച്ച് കെജ്‌രിവാള്‍ പ്രമേഹം വര്‍ധിപ്പിക്കുന്നു; വാദവുമായി ഇഡി

പ്രമേഹ തോതിലെ വ്യതിയാനം കാരണം ശരീരഭാരം ക്രമാതീതമായി കുറയുന്നുവെന്ന് കെജ്‌രിവാള്‍
ജാമ്യം കിട്ടാന്‍ മധുരം കഴിച്ച് കെജ്‌രിവാള്‍ പ്രമേഹം വര്‍ധിപ്പിക്കുന്നു; വാദവുമായി ഇഡി

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജാമ്യം ലഭിക്കാനായി മധുരം കഴിച്ച് പ്രമേഹം വര്‍ധിപ്പിക്കുന്നുവെന്ന് ഇഡി. പ്രമേഹത്തിന്റെ തോത് അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജയിലില്‍ സ്വന്തം ഡോക്ടറുടെ സേവനം ആവശ്യപ്പെട്ട് കെജ്‌രിവാള്‍ വിചാരണ കോടതിയെ സമീപിച്ചിരുന്നു. കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ കോടതി അന്വേഷണ ഏജന്‍സിയായ ഇഡിയോട് അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍, ജയിലില്‍ പ്രത്യേക ഡോക്ടറുടെ സേവനം അദ്ദേഹത്തിന് ലഭ്യമാണെന്നും അതിനാല്‍ കെജ്‌രിവാളിന്റെ അപേക്ഷ പരിഗണിക്കരുതെന്നുമാണ് ഇഡി കോടതിക്ക് മുന്നില്‍ വിശദീകരിച്ചത്.

കൂടാതെ മാമ്പഴം, മധുരം എന്നിവ കഴിച്ച് കെജ്‌രിവാള്‍ ബോധപൂര്‍വ്വം പ്രമേഹം വര്‍ധിപ്പിക്കുകയാണെന്ന ഗുരുതര ആരോപണവും ഇഡി കോടതിയില്‍ ഉന്നയിച്ചു. പ്രമേഹം വര്‍ദ്ധിപ്പിച്ച് ജാമ്യം തേടാനുള്ള ബോധപൂര്‍വ ശ്രമമാണ് കെജ്‌രിവാള്‍ നടത്തുന്നത്. കൂടാതെ പ്രമേഹ രോഗിയായ അദ്ദേഹം നിത്യവും പഞ്ചസാര ചേര്‍ത്ത ചായ കുടിക്കാറുണ്ടെന്നും ഇഡി കോടതിയില്‍ വാദിച്ചു. എന്നാല്‍, ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം വീട്ടില്‍ നിന്നുള്ള ഭക്ഷണം മാത്രമാണ് അദ്ദേഹം കഴിക്കാറുള്ളുവെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ അദ്ദേഹത്തിന് മുമ്പ് കോടതി അനുമതി നല്‍കിയിരുന്നു. ഇത് നിര്‍ത്തലാക്കാനാണ് ഇഡിയുടെ വിചിത്ര വാദം. എന്നാല്‍, പ്രമേഹ തോതിലെ വ്യതിയാനം കാരണം അദ്ദേഹത്തിന്റെ ശരീരഭാരം ക്രമാതീതമായി കുറയുകയാണെന്നും അതിനാല്‍ സ്വന്തം ഡോക്ടറുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കാന്‍ കെജ്‌രിവാളിനെ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ഇതിനിടെ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കൊല്ലാന്‍ ഗൂഡാലോചന നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. അദ്ദേഹത്തിന്റെ പ്രമേഹത്തിന്റെ തോത് അനിയന്ത്രിതമായി ഉയരുകയാണ്. ഇതിന്റെ ഭാഗമായി ശരീര ഭാരം കുറഞ്ഞു വരികയാണ്. എന്നാല്‍, ഇന്‍സുലിന്‍ കുത്തിവെപ്പ് അടക്കം ജയിലില്‍ നിര്‍ത്തിയിരിക്കുകയാണെന്നും പാര്‍ട്ടി ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com