കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡാർജിലിംഗിലെ സിറ്റിംഗ് ബിജെപി എംപി രാജു ബിസ്തയുടെ ആസ്തി 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 215 ശതമാനം വർധിച്ചതായി റിപ്പോർട്ട്. രണ്ടാം തവണയാണ് രാജു ബിസ്ത ഡാർജിലിംഗിലിൽ നിന്നും ജനവിധി തേടുന്നത്. ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റ് സുകാന്ത മജുംദാറിൻ്റെ സ്വത്ത് 2019നെക്കാൾ 114 ശതമാനം വർധിച്ചു. സുകാന്ത മജുംദാർ ഇത്തവണ ബാലുർഘട്ടിൽ നിന്ന് വീണ്ടും ജനവിധി തേടുകയാണ്. സ്ഥാനാർത്ഥികൾ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഏപ്രിലിൽ 26ന് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളാണ് ഉളളത്. ഡാർജിലിംഗ്, ബലുർഘട്ട്, റായ്ഗഞ്ച്. ഈ മണ്ഡലങ്ങളിൽ മത്സരിക്കുന്ന 47 സ്ഥാനാർത്ഥികളുടെയും സത്യവാങ്മൂലം ഇലക്ഷൻ വാച്ച് ആൻഡ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ഈ വിവരങ്ങൾ വിശകലനം ചെയ്തിരിക്കുന്നത്.
2019ലെ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് ബിസ്തയ്ക്ക് 15 കോടിയിലധികം ആസ്തിയുണ്ട്. എന്നാൽ അഞ്ച് വർഷങ്ങൾക്ക് ശേഷം 47 കോടി രൂപയുടെ ആസ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019 നെ അപേക്ഷിച്ച് 32 കോടിയിലധികം സ്വത്ത് വർധനവാണ് ഉണ്ടായിരിക്കുന്നത്. 2019-ൽ മജുംദാർ 58.25 ലക്ഷം രൂപയുടെ ആസ്തിയാണ് ഉണ്ടായിരുന്നതെങ്കിൽ 2024-ൽ ഇത് 1.24 കോടി രൂപയായി ഉയർന്നു.