ചെന്നൈ: വിമാനയാത്രക്കിടെ പതിനഞ്ചുവയസുകാരിയെ ലൈംഗികമായി ആക്രമിച്ചെന്ന പരാതിയിൽ ടെക്കി യുവാവ് അറസ്റ്റിൽ. ചെന്നൈ സ്വദേശിയും അയര്‍ലന്‍ഡില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ 31-കാരനാണ് അറസ്റ്റിലായത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ലണ്ടനിൽ നിന്ന് ചെന്നൈലേക്ക് പോവുകയായിരുന്ന വിമാനത്തിൽ മാതാപിതാക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. പെൺകുട്ടി ഇരുന്ന സീറ്റിന് തൊട്ടുപിറകിലായാണ് പ്രതി ഇരുന്നിരുന്നത്. യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ടപ്പോള്‍ പെണ്‍കുട്ടി ഇക്കാര്യം മാതാപിതാക്കളോട് പറയുകയും തുടർന്ന് ക്യാബിന്‍ ക്രൂവിനെയും വിവരമറിയിച്ചു. ഉടനെ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. പിന്നാലെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.
പരാതിയെ തുടർന്ന് വിമാനത്തിലുള്ള യാത്രക്കാരുടെ വിവരങ്ങൾ അന്വേഷിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതോടെയാണ് തിങ്കളാഴ്ച തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പോക്‌സോ നിയമത്തിലെ സെക്ഷൻ 8 പ്രകാരം കേസെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ചെയ്തു.