കപ്പൽ പിടിച്ചെടുത്ത സംഭവം; ഇറാൻ വിദേശകാര്യമന്ത്രിയെ വിളിച്ച് എസ് ജയശങ്കർ

കപ്പലിൽ നാല് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർ ഉൾപ്പെടുന്നു
കപ്പൽ പിടിച്ചെടുത്ത സംഭവം; ഇറാൻ വിദേശകാര്യമന്ത്രിയെ വിളിച്ച് എസ് ജയശങ്കർ

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ ചരക്കുകപ്പലിൽ ഇന്ത്യക്കാരും ഉൾപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഇറാൻ വിദേശകാര്യമന്ത്രിയെ വിളിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കപ്പലിലെ ഇന്ത്യക്കാരുടെ വിഷയം ചർച്ച ചെയ്തു. മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തതായും സംഭാഷണങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് ഹോർമുസ് കടലിടുക്കിന് സമീപത്തു വെച്ച് ഇറാൻ സേന കപ്പൽ പിടിച്ചെടുത്തത്. യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇസ്രയേലിൻ്റെ 'എംഎസ്‌സി ഏരീസ്' എന്ന കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്. കപ്പലിൽ നാല് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർ ഉൾപ്പെടുന്നു.

കപ്പലിലുണ്ടായിരുന്ന മലയാളികളെ ഉടൻ തിരിച്ചു കൊണ്ട് വരാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബങ്ങൾക്ക് നേരത്തെ ഉറപ്പ് നൽകിയിരുന്നു. മലയാളികളെ നാട്ടിലെത്തിക്കാൻ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്തയച്ചിരുന്നു. സുമേഷ് പിവി, ധനേഷ്, ശിംനാഥ് തുടങ്ങി മലയാളികളാണ് കപ്പലിലുള്ളതെന്നും വിദേശകാര്യമന്ത്രിക്കയച്ച കത്തിൽ പറയുന്നു.

ഇവരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആശങ്കയും അറിയിച്ചു. പ്രദേശത്തെ സ്ഥിഗതികൾ കൂടുതൽ വഷളാകുന്നതിന് മുമ്പ് നയതന്ത്ര ഇടപെടലുകൾ നടത്തി ഉടൻ നാട്ടിലെത്തിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും കത്തിൽ പറയുന്നു. ഇറാൻ ഇസ്രയേൽ സംഘർഷം താത്കാലികമായി അവസാനിച്ച സാഹചര്യത്തിൽ ഉടൻ തന്നെ തിരിച്ചുവരവിന് കളമൊരുങ്ങുമെന്നാണ് വിലയിരുത്തൽ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com